കീവിലെ ടെലിവിഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷം പരിശോധന നടത്തുന്ന പോലീസ് സംഘം |ഫോട്ടോ:AFP
കീവ്: യുക്രൈന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം ബോംബാക്രമണം ശക്തമാക്കി. യുക്രൈനിലെ വമ്പന്‍ നഗരങ്ങളിലേക്ക് റഷ്യ കടുത്ത ബോംബാക്രമണമാണ് നടത്തികൊണ്ടരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മരണ സംഖ്യയും കുതിച്ചുയര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലു പേരും ഇന്ന് കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്നുപുലര്‍ച്ച അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആറ് ദിവസത്തെ അധിനിവേശത്തില്‍ യുക്രൈന്‍ ഭാഗത്ത് നിന്ന് റഷ്യന്‍ സേനക്ക് കനത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടി വരുന്നുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോംബാക്രമണം റഷ്യന്‍ തന്ത്രത്തിന്റെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതാണ്. കടുത്ത വ്യോമാക്രമണങ്ങള്‍ നടത്തികൊണ്ടാണ് റഷ്യന്‍ സേന ഇപ്പോള്‍ മുന്നേറി കൊണ്ടിരിക്കുന്നത്. നേരിട്ടുള്ള ഏറ്റുമുട്ടിലില്‍ ആറായിരത്തോളം
റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടിരുന്നു.
ഇതിനിടെ തെക്കന്‍ യുക്രൈനിയന്‍ തുറമുഖ നഗരമായ ഖെര്‍സണ്‍ പിടിച്ചെടുത്തുവെന്ന് റഷ്യന്‍സേന അവകാശവാദം ഉന്നയിച്ചു. നഗരം ഇപ്പോള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യയുടെ അവകാശവാദം. അധിനിവേശം ആരംഭിച്ചതിന് ശേഷം പിടിച്ചെടുക്കുന്ന ഏറ്റവും വലിയ നഗരമാണിത്.
%20(1).jpg?$p=4814382&&q=0.8)
അതേ സമയം റഷ്യയുടെ വാദത്തെ ഖേര്‍സണ്‍ ഗവര്‍ണര്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ നഗരം റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ ബോംബാക്രമണത്തിലും ഷെല്ലാക്രമണത്തിലും ഇന്ന് മാത്രം ചുരുങ്ങിയത് 21 പേര്‍ കൊല്ലപ്പെടുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അവിടുത്തെ ഗവര്‍ണര്‍ അറയിച്ചു.
കീവ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം നഗരത്തിലേക്ക് അടക്കുകയാണ്. ഇതിന് മുന്നോടിയായി കീവില്‍ വ്യോമാക്രമണം റഷ്യ ശക്തമാക്കിയിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ കീവിലെ ടെലിവിഷന്‍ ടവറിന് നേരെ നടന്ന ആക്രമണത്തോടെ നിരവധി ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചു.
Content Highlights: Many deaths as Russia intensifies bombardment of Ukraine cities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..