-
ജനീവ: കോവിഡ് രോഗത്തിനു കാരണമായ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ബുധനാഴ്ച നടന്ന വിർച്ച്വൽ വാർത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് മുന്നറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്‌കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്നും ടെഡ്രോസ് പറഞ്ഞു.
പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്നിരുന്നെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെയെല്ലാം ടെഡ്രോസ് തള്ളിക്കളഞ്ഞു.
"പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്. വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു. മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും", ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1.75 ലക്ഷം കടന്നു. 26 ലക്ഷത്തിലധികം ജനങ്ങള്‍ രോഗബാധിതരാണ്.
content highlights: Make No Mistake, Virus Will Be With Us For Long Time, says WHO Head Tedros Adhanom Ghebreyesus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..