Photo: TT News Agency|AFP Via Getty Images
സ്റ്റോക്ക്ഹോം: ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോൾ സ്വീഡനിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. രണ്ടായിരത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടും രാജ്യത്ത് ഇന്നേവരെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാന്‍ സ്വീഡിഷ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒരു ദിവസം മാത്രം 172 പേരാണ് സ്വീഡനിൽ കൊറോണ മൂലം മരിച്ചത്. 1937 പേരാണ് ഇതുവരെ സ്വീഡനിൽ മരിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ കൂടുതൽ വേഗത്തിലാണ് സ്വീഡനിൽ രോഗം പകരുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പോലും സ്വീഡനിലില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്ന നയമാണ് സർക്കാരിനുള്ളത്.
നിലവിൽ 16,004 പേർക്കാണ് സ്വീഡനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മെയ് ആദ്യത്തോടെ സ്വീഡനിൽ മൂന്നിലൊരാൾക്ക് എന്ന തലത്തിൽ രോഗവ്യാപനം അതിന്റെ തീവ്രതയിലെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും രോഗം വരുന്നതിലൂടെ ഹെർഡ് ഇമ്യൂണിറ്റി(സഞ്ചിത പ്രതിരോധം) സമൂഹത്തിലുണ്ടാകുമെന്നും അതുവഴി വൈറസിനെ പിടിച്ചുകെട്ടാമെന്നുമുള്ള വാദഗതിക്കാണ് ഇവിടെ പ്രാമുഖ്യം കൂടുതൽ.
എന്നാൽ ഒരിക്കൽ രോഗം വന്നുപോയവർ അതിനെതിരെ പ്രതിരോധശേഷി ആർജിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എന്നാൽ ബാറുകൾ, റെസ്റ്റൊറന്റുകൾ, പാർക്കുകൾ, ഷോപ്പുകൾ, സ്കൂളുകൾ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള മേഖലകളിലൊന്നും ഇതുവരെ നിയന്ത്രണങ്ങൾ ഒന്നുമില്ല. 1.02 കോടിയാണ് സ്വീഡന്റെ ജനസംഖ്യ.
Content Highlights:Lockdown free Sweden sees one of its highest days for new recorded coronavirus deaths and infections with 172 fatalities and 682 new cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..