കേന്ദ്രമന്ത്രി വി. മുരളീധരൻ തുർക്കി അംബാസഡർ ഫിറാത്ത് സുനെലുമായി നടത്തിയ കൂടിക്കാഴ്ച | Photo : Twitter / @MEAIndia, തുർക്കിയിലേക്ക് യാത്രതിരിച്ച ഇന്ത്യൻ രക്ഷാസംഘം | Photo : Twitter / @IAF_MCC
ന്യൂഡല്‍ഹി: ഭൂകമ്പം കനത്ത നാശംവിതച്ചതിന് പിന്നാലെ അടിയന്തര സഹായമെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുര്‍ക്കി. അവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥസുഹൃത്തെന്നും തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിറാത്ത് സുനെല്‍ പറഞ്ഞു. അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുര്‍ക്കി എംബസി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളേയും മെഡിക്കല്‍ സംഘങ്ങളേയും ദുരിതാശ്വാസസാമഗ്രികളുമായി എത്രയും പെട്ടെന്ന് തുര്‍ക്കിയിലേക്കയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ ബസാം അല്‍ ഖാത്തിബുമായും കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
100 സേനാംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡുകളും അവശ്യസജ്ജീകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യസംഘങ്ങള്‍ തുര്‍ക്കിയിലേക്ക് തിരിക്കാന്‍ തയ്യാറായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സംഘവും പാരാമെഡിക്കല്‍ സംഘവും തയ്യാറാണെന്നും പിഎംഒ അറിയിച്ചു. അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താബുളിലെ കോണ്‍സുലേറ്റ് ജനറലുമായി കൂടിയാലോചിച്ച് ദുരിതാശ്വാസസാമഗ്രികള്‍ അയക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.
രക്ഷാദൗത്യത്തിനും തിരച്ചിലിനുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളുമായി സി-17 വിമാനം തുര്‍ക്കിയിലേക്ക് തിരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തുര്‍ക്കിയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച വിമാനം ചൊവ്വാഴ്ച രാവിലെ തുര്‍ക്കിയിലെ അദാനയിലെത്തിച്ചേര്‍ന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങള്‍ കൂടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുര്‍ക്കിയിലേക്ക് പുറപ്പെടും. ആഗ്രയിലെ സൈനിക ആശുപത്രിയില്‍ നിന്ന 89 അംഗ മെഡിക്കല്‍ സംഘം ഭൂകമ്പബാധിത പ്രദേശത്തേക്ക് പുറപ്പെടുമെന്ന് പ്രതിരോധവക്താവ് അറിയിച്ചു. ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ടീം എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ 30 കിടക്കകള്‍, വൈദ്യസഹായ സംവിധാനമൊരുക്കാനുള്ള എക്സ്റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്റേഴ്സ് എന്നിവയും തുര്‍ക്കിയിലെത്തിക്കും. അതേസമയം സിറിയയിലേക്കുള്ള വിമാനം വൈകുകയാണെന്നാണ് റിപ്പോര്‍ട്ട്.
സിറിയയിലും തുര്‍ക്കിയിലും തിങ്കളാഴ്ച തുടരെത്തുടരെയുണ്ടായ മൂന്ന് ഭൂചലനങ്ങളില്‍ 5000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഭൂകമ്പമാപിനിയില്‍ 7.8, 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ വന്‍നാശനഷ്ടമാണ് ഇരുരാജ്യങ്ങളിലും വരുത്തിയിരിക്കുന്നത്. തകര്‍ന്നുവീണ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെ 45 രാജ്യങ്ങള്‍ ഇതിനോടകം സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.
Content Highlights: Turkey earthquake, India sends C-17 flights, NDRF teams, dog squad, medical crew for relief, Syria
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..