റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുതിൻ, പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിനുമായി ചര്‍ച്ച നടത്തി. 55 മിനിറ്റോളമാണ് ഇരുരാഷ്ട്ര തലവന്മാരും ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയത്. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യത്തിന് പുതിന്‍ സഹായം വാഗ്ദാനം ചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മോദി പുതിനുമായും ചര്‍ച്ച നടത്തിയത്.
യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സാഹചര്യത്തിലായിരുന്നു മോദി- പുതിന്‍ ചര്‍ച്ച. ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ തന്നെയാണ് പ്രധാനമന്ത്രി മോദി പ്രധാനമായും ആവശ്യപ്പെട്ടതെന്നാണ് വിവരം. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഒപ്പം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിര്‍ദേശവും മോദി മുന്നോട്ടുവെച്ചു. ഇരുരാജ്യങ്ങളുടേയും രാഷ്ട്രതലവന്മാര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തുന്ന സാഹചര്യമുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.
രാവിലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയുരുന്നു. 35 മിനിറ്റാണ് അദ്ദേഹം സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നല്‍കിയ സഹായത്തിന് അദ്ദേഹം സെലെന്‍സ്‌കിയോട് നന്ദി പറഞ്ഞു. സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ യുക്രൈന്‍ സര്‍ക്കാരിന്റെ പിന്തുണ പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: ‘Hold direct talk with Zelensky’, PM Modi to Putin over call
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..