ജി-7 രാഷ്ട്രനേതാക്കൾക്ക് മോദി നൽകിയ സമ്മാനങ്ങൾ
ന്യൂഡല്‍ഹി: ജര്‍മനിയില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രത്തലവന്‍മാര്‍ക്കു സമ്മാനിച്ചത് ഇന്ത്യയുടെ പ്രൗഢമായ സാംസ്‌കാരിക, കരകൗശല പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലെയും മറ്റുചില സംസ്ഥാനങ്ങളിലെയും തനതു കരകൗശലവസ്തുക്കളാണിവ.
ഉത്തര്‍പ്രദേശിലെ വാരാണസിയിലെ സവിശേഷ കരകൗശലവിദ്യയായ ഗുലാബി മീനാകാരിയിലുള്ള ബ്രൂച്ചും കഫ്ലിങ്ക് സെറ്റുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത്. മൊറാദാബാദില്‍നിന്നുള്ള ചിത്രപ്പണിചെയ്ത ഓട്ടുമൊന്ത ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനും നിസാമാബാദിലുണ്ടാക്കിയ കറുത്ത മണ്‍പാത്രങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്കും നല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു നല്‍കിയത് പ്ലാറ്റിനം പൂശി കൈകൊണ്ടു ചിത്രമെഴുതിയ ചായപ്പാത്രങ്ങള്‍. ലഖ്‌നൗവിലെ സര്‍ദോസി ചിത്രപ്പണിചെയ്ത പെട്ടിക്കുള്ളിലാക്കിയ പ്രകൃതിദത്ത സുഗന്ധദ്രവ്യം ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനു നല്‍കി. ആഗ്രയില്‍നിന്നുള്ള മാര്‍ബിളില്‍ത്തീര്‍ത്ത അലങ്കാരവസ്തു ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിക്കും കശ്മീരിന്റെ സ്വന്തം പട്ടുപരവതാനി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സമ്മാനിച്ചു.
ഇന്ത്യയെപ്പോലെ ജി-7-ല്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കും മോദിയുടെ സമ്മാനങ്ങള്‍ കിട്ടി. സെനെഗല്‍ പ്രസിഡന്റ് മാക്കി സാളിനു നല്‍കിയത് സീതാപുരില്‍നിന്നുള്ള പുല്‍ക്കൂടകളും പരുത്തിയില്‍ നെയ്ത ചവിട്ടുമെത്തയും. ഇന്‍ഡൊനീഷ്യയുടെ രാമായണപാരമ്പര്യം കണക്കിലെടുത്ത് രാമന്റെ രാജസഭ കൊത്തിയ അലങ്കാരമാണ് അവിടത്തെ പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്കു നല്‍കിയത്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്ക് ഡോക്ര എന്ന ലോഹവിദ്യയില്‍ തീര്‍ത്ത രാമായണശില്പവും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന് നന്ദിയുടെ ശില്പവും സമ്മാനിച്ചു. ഛത്തീസ്ഗഢിലുണ്ടാക്കിയതാണ് ഇവ.
Content Highlights: Gulabi meenakari brooch to ittar bottles: PM Modi's gifts to G7 leaders a slice of Indian crafts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..