വാഷിങ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പുതു ചരിത്രം കൂടി പിറന്നേക്കും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാൻ ഒരു ഹിന്ദു വനിതയും ഉണ്ടായേക്കും. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററായ തുള്‍സി ഗബ്ബാര്‍ഡും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തിറക്കഴിഞ്ഞു. ഡൊമാക്രാറ്റിക്ക് പാര്‍ട്ടി നേതാവായ തുള്‍സി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
തുള്‍സിയും ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമലാ ഹാരിസും ഉള്‍പ്പടെ പന്ത്രണ്ടോളം ഡൊമാക്രാറ്റിക്ക് പാര്‍ട്ടി നേതാക്കന്മാരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരിലൊരാളെ പാര്‍ട്ടി പിന്നീട് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. ഹവായിയില്‍ നിന്നുള്ള പ്രതിനിധിയായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ തുള്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള തന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും വ്യക്തമാക്കി. യു.എസ് ജനപ്രതിനിധി സഭയില്‍ മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയുപയോഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയും തുള്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പട്ടാളക്കാരിയായ തുള്‍സി പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഹിന്ദു മതത്തിൽ ആകൃഷ്ടയായ അവര്‍ പിന്നീട് ഹിന്ദു മതം സ്വീകരിച്ചു. 37കാരിയായ തുള്‍സി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റും ആകും. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് തുള്‍സി.
2020 ആദ്യത്തില്‍ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യും. സാധാരണ ഗതിയില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുക. അമരിക്കന്‍ ജനത നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ തനിക്കവരെ സഹായിക്കണമെന്നും തുള്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പരിരക്ഷയും, നീതിന്യായവും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് താന്‍ പരിഗണന നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
content highlights: first Hindu in US Congress, Tulsi Gabbard, to run for President