
പ്രതീകാത്മക ചിത്രം |ഫോട്ടോ:പി.ടി.ഐ.
വാഷിങ്ടൺ: 2020ലെ ടൈം മാസികയുടെ 'പേഴ്സൺ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത് കോവിഡ് 19 മുന്നണിപ്പോരാളികൾ. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, വിതരണ തൊഴിലാളികള്‍, പലചരക്കുകട നടത്തുന്നവർ തുടങ്ങി കോവിഡ് 19 പ്രതിസന്ധിക്കിടയിൽ സ്വന്തം ജീവൻ അപകടപ്പെടുത്തി സേവനത്തിനിറങ്ങിയ അവശ്യസേവനമേഖലയിലെ വ്യക്തികളെയാണ് ടൈം മാസികയുടെ ഈ വർഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി വായനക്കാർ തിരഞ്ഞെടുത്തത്.
2020 സ്വാധീനിച്ച വ്യക്തികളെയോ, സംഘങ്ങളെയോ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനാണ് ടൈം ആവശ്യപ്പെട്ടിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്, മാർപ്പാപ്പ തുടങ്ങി എൺപതോളം മത്സരാർഥികളിൽ നിന്നാണ് അവശ്യസേവന ദാതാക്കളെ വായനക്കാർ തിരഞ്ഞെടുത്തത്. എട്ട് ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചതിൽ 6.5ശതമാനം വോട്ടും കോവിഡ് 19 മുന്നണിപ്പോരാളികൾക്കായിരുന്നു.
ഇതിന് പുറമേ കോവിഡ് കാലത്ത് വേറിട്ട് നിന്ന മറ്റുവ്യക്തികൾക്കും സംഘങ്ങൾക്കും വായനക്കാരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് യുഎസ് നാഷണൽ ഇൻസ്ററിറ്റിയൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറായ ആന്റണി ഫൗസി. കോവിഡ് 19 നുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾക്കിടയിൽ വിശ്വസ്തനായ വ്യക്തിയായി ഉയർന്നുവന്ന ഒരാളാണ് ഇദ്ദേഹം. അഞ്ചുശതമാനം വോട്ട് കരസ്ഥമാക്കി ഇദ്ദേഹം രണ്ടാംസ്ഥാനം കരസ്ഥമാക്കി. യുഎസിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിനിടയിലെ ആധികാരിക ശബ്ദമെന്നാണ് ഇദ്ദേഹത്തെ ടൈം വിശേഷിപ്പിച്ചത്.
4.3 ശതമാനം വോട്ടുകൾ കരസ്ഥമാക്കി മൂന്നാംസ്ഥാനം സ്വന്തമാക്കിയത് അഗ്നിശമനസേന പ്രവർത്തകരാണ്. ഓസ്ട്രേലിയ മുതൽ അമേരിക്ക വരെ ലോകമെമ്പാടുമുണ്ടായ കാട്ടുതീ നേരിടാൻ സ്വന്തം ജീവൻ അപകടപ്പെടുത്തിയവരാണ് അഗ്നിശമനസേനാംഗങ്ങളെന്ന് ടൈം പറയുന്നു.
ജോർജ് ഫ്ളോയ്ഡിന്റെയും ബ്രിയോണ ടെയ്ലറിന്റെയും കൊലപതാകത്തെ തുടർന്ന് വ്യവസ്ഥാപിതമായ വംശീയതയ്ക്കും പോലീസ് ക്രൂരതയ്ക്കുമെതിരേ നടന്ന ആഗോള പ്രതിഷേധ പ്രകടനങ്ങളെ നയിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത 'ബ്ലാക്ക് ലൈവ്സ് മാറ്റർ' ആക്ടിവിസ്റ്റുകളാണ് നാലുശതമാനം വോട്ടുകൾ കരസ്ഥമാക്കി നാലാംസ്ഥാനം നേടിയത്.
3.8 ശതമാനം വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തുളളത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റായ ജോ ബൈഡനാണ്.
Content Highlights;essential workers won the title of Time's 2020 person of the year with 6.5 percentage votes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..