ഡൊണാൾഡ് ട്രംപ് | ഫോട്ടോ: AP
വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപത്തിന്റെ സൂത്രധാരന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് യു.എസ്. പാര്‍ലമെന്റായ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. ഗൂഢാലോചനയില്‍ പങ്കാളിയായെന്നതും കാപിറ്റോള്‍ ആക്രമിക്കുന്നതില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്നതുമാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. വീണ്ടും അത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ പൊതുചുമതലകള്‍ വഹിക്കാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് റിപ്പോര്‍ട്ട്.
ട്രംപിനെയും അനുയായികളെയും ഫെഡറല്‍, സംസ്ഥാന, സൈനിക മേഖലകളില്‍ ഉള്‍പ്പടെ പൊതുചുമതലകള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും അന്വേഷണ സമിതി നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
18 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒമ്പതംഗസമിതി എട്ട്് അധ്യായങ്ങളുള്ള അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയിരത്തിലധികം സാക്ഷികളെ കാണുകയും പത്തോളം വിചാരണകള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് വ്യാഴാഴ്ച 814 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കലാപത്തില്‍ നേരിട്ട് പങ്കെടുത്തവരും ട്രംപുമായി അടുത്ത ബന്ധമുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
കലാപം, അമേരിക്കന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ജനപ്രതിനിധികളുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായി സമിതി വിലയിരുത്തി. ട്രംപിന്റെ പേരില്‍ കലാപാഹ്വനം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ മൂന്ന് ക്രിമിനല്‍ക്കുറ്റങ്ങള്‍ ചുമത്താന്‍ നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കുമെന്ന് സമിതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 2021 ജനുവരി ആറിന് ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
കലാപത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ജനാധിപത്യചരിത്രത്തിലെ കരിപുരണ്ടദിനമായാണ് കാപിറ്റോള്‍ ആക്രമണത്തെ ജനാധിപത്യവിശ്വാസികള്‍ കാണുന്നത്.
Content Highlights: Donald Trump orchestrated US capitol attack US Capitol Riot Panel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..