
-
വാഷിങ്ടൺ: കോവിഡ് 19 രോഗത്തിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് ലാബിലുണ്ടായതാണെന്ന അവകാശവാദവുമായി നോബല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞന് ലൂക്ക് മൊണ്ടേനീര്‍ രംഗത്ത്. എയിഡ്സിനെതിരായ വാക്സിന് നിര്‍മ്മാണ ശ്രമത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ഫ്രഞ്ച് സി ന്യൂസിന് നല്കിയ അഭിമുഖത്തിനിടെയാണ് ലൂക്ക് ഇത്ര ഗുരുതരമായ ആരോപണം ഉന്നയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോപണത്തെ സഹപ്രവർത്തകരായ ശാസ്ത്രജ്ഞർ തള്ളി.
എച്ച്ഐവിയുടെ ജനിതക ഘടനയും മലേറിയ സൂക്ഷ്മ ജീവികളുടെ ഘടകങ്ങളും കൊറോണ വൈറസില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ഈ വാദത്തിന് അനുകൂലമായി ലൂക്ക് നൽകുന്ന ന്യായീകരണം. എയിഡ്സിന് കാരണമായ എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ലൂക്ക്. ഈ കണ്ടുപിടുത്തമാണ് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനര്ഹമാക്കിയതും.
"2000 മുതല്‍ കോവിഡ് 19 വൈറസില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് വുഹാനിലെ ലാബ്. ഈ മേഖലയില്‍ അവര്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്", എന്ന് തന്റെ വാദത്തെ ബലപ്പെടുത്തി കൊണ്ട് പ്രൊഫസർ ലൂക്ക് പറഞ്ഞു.
കൊറോണ രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ട കാലം മുതല്ക്കു തന്നെ വുഹാനിലെ ലാബില്‍ നിന്ന് വൈറസ് പുറത്തു കടന്നതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. കോവിഡ്-19 വ്യാപനത്തിന് ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പും നല്‍കിയിരുന്നു. വൈറസ് വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കോവിഡ് ദുരന്തം നേരിടുന്നുവെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
വൈറസ് വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഇത് വുഹാന്‍ ലബോറട്ടറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. ലാബ് ജീവനക്കാരനില്‍ നിന്നാണ് രോഗം പുറത്തെത്തിയതെന്നുമാണ് ഫോക്സ് റിപ്പോർട്ട് ചെയ്തത്.
അതേസമയം കൊറോണ വൈറസ് ലാബിലുണ്ടായതാണെന്ന പ്രൊഫസര്‍ ലൂക്കിന്റെ അവകാശവാദത്തിനെതിരേ കടുത്ത വിമര്‍ശനമാണ് സഹപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
'ഡോ. മോണ്ടേനീര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവിശ്വസനീയമാംവിധം താഴോട്ടാണ് പോവുന്നത്. ഹോമിയോപ്പതിയെ പ്രതിരോധിച്ച് സംസാരിക്കുന്നതില്‍ നിന്ന് തുടങ്ങി വാക്സിന് വിരുദ്ധതയില്‍ വരെ അദ്ദേഹം എത്തിയിരിക്കുകയാണ്.അദ്ദേഹമെന്ത് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കരുത്", എന്നാണ് ലൂക്കിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ ജുവാന്‍ കാര്‍ലോസ് ഗബാല്‍ഡണ്‍ ട്വീറ്റ് ചെയ്തത്.
ഉദ്യോഗസ്ഥര്‍ മാരകമായ വൈറസുകളും പകര്‍ച്ചവ്യാധികളും പഠിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് രണ്ട് വര്‍ഷം മുമ്പ്, ചൈനയിലെ യുഎസ് എംബസി ആശങ്ക ഉന്നയിച്ചിരുന്നു.
content highlights: COVID-19 virus originated in lab ,says nobel wiining scientists, Colleagues opposes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..