വാഷിങ്ടൺ: 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ബൃഹത്തായ ധൂമകേതുവാണ് ദിനോസറുകൾ ഉൾപ്പെടെ അക്കാലത്തുണ്ടായിരുന്ന മുക്കാൽ ഭാഗത്തോളം ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയതെന്ന് പുതിയ ശാസ്ത്രവാദം. ധൂമകേതു പതിച്ചതിനെ തുടർന്നുണ്ടായ അതിശൈത്യമാണ് ജീവജാലങ്ങൾ നാമവശേഷമാകാനുള്ള പ്രധാന കാരണമെന്നാണ് ഭൂരിഭാഗം പഠനഫലങ്ങളും മുന്നോട്ട് വെക്കുന്നത്. ഇന്ന് മെക്സികോ എന്നറിയപ്പെടുന്ന പ്രദേശത്ത് പതിച്ച ധൂമകേതുവാണ് ദീർഘകാലം നീണ്ട അതിശൈത്യത്തിന് ഇടയാക്കിയതെന്നാണ് ഹാർവാഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പുതിയ നിഗമനം.
സൗരയൂഥത്തിന്റെ അതിർത്തിയിലെ ചിതറികിടക്കുന്ന മഞ്ഞുപാളികളിൽനിന്ന് രൂപം കൊണ്ട ഈ ധൂമകേതു വ്യാഴഗ്രഹത്തിന്റെ സ്വാധീനത്താൽ ഭൂമിയിലേക്ക് പതിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. 25-75 കോടി കാലയളവിലൊരിക്കൽ ഇത്തരത്തിലുള്ള പ്രതിഭാസം സ്വാഭാവികമാണെന്നാണ് വിദഗ്ധാഭിപ്രായം. ഈ മേഖലയിൽ പഠനം നടത്തുന്ന ഗവേഷകരെ ദീർഘകാലമായി ആശയകുഴപ്പത്തിൽ പെടുത്തിയ ചീക്ക്ഷാലൂബ് ഇംപാക്ടർ (Chicxalub Impactor) എന്ന സമസ്യയ്ക്ക് ഏതാണ്ട് ഉത്തരം ലഭിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു.
11-81 കിലോമീറ്റർ വ്യാസമുള്ള ഒരു ധൂമകേതുവോ മറ്റേതെങ്കിലും ആകാശവസ്തുവോ അതിവേഗതയിൽ ഭൂമിയിലേക്ക് പതിച്ച് അനിഷ്ടകരമായ പരിണതഫലത്തിനിടയാക്കിയതാണ് ചീക്ക്ഷാലൂബ് ഇംപാക്ടർ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നത്. മെക്സികോയ്ക്ക് സമീപത്തുള്ള ചീക്ക്ഷുലാബിൽ ആകാശവസ്തു പതിച്ചാണ് ദിനോസോറുൾപ്പെടെ നിരവധി ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാനിടയാക്കിയതായാണ് കരുതപ്പെടുന്നത്. അതിനാലാണ് ഈ പ്രതിഭാസത്തെ ചീക്ക്ഷുലാബ് ഇംപാക്ടർ എന്ന് വിളിക്കുന്നത്.
നമ്മുടെ സൗരയൂഥത്തിൽ തന്നെയുള്ള ക്ഷുദ്രഗ്രഹത്തിൽ നിന്നടർന്ന ഒരു ഭാഗം പതിച്ചാണ് അതിശൈത്യമുണ്ടായതെന്നാണ് നേരത്തെയുള്ള നിഗമനം. ഇതിനെ പാടെ തള്ളിയാണ് ഹാർവാഡിലെ രണ്ട് ശാസ്ത്രജ്ഞരുടെ പുതിയ പഠനറിപ്പോർട്ട്. സൗരയൂഥത്തിലെ ഏറ്റവും വലുതും ആകർഷണബലമുള്ള ഗ്രഹമായ വ്യാഴം ഒരു പിൻ ബോൾ മെഷീൻ(pinball machine)പോലെ പ്രവർത്തിക്കുകയും ഇവയെ സൗരയൂഥത്തിലേക്ക് ആകർഷിക്കുകയും ചെയ്യും.
അതിശൈത്യമേഖലയിൽ നിന്നെത്തുന്ന ധൂമകേതുക്കൾക്ക് ഭൂമിയ്ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാൾ താപനില വളരെ കുറവായിരിക്കുകയും ചെയ്യും. സൂര്യന് സമീപമെത്തുന്ന ധൂമകേതുവിന് ബാഷ്പീകരണം നടക്കാനിടയാവുകയും ധൂമകേതുവിന്റെ ഉൾഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിനിടയാക്കുകയും ചെയ്യും. സ്ഫോടനത്തിന്റെ ശക്തിയിൽ ആയിരക്കണക്കിന് കഷണങ്ങളാവുന്ന ധൂമകേതുവിന്റെ ഒരു ഭാഗത്തിന്റെ വീഴ്ച ദിനോസോറുകളെ ഒന്നടങ്കം നശിപ്പിക്കാൻ ശേഷിയുള്ള കാലാവസ്ഥാവ്യതിയാനത്തിനിടയാക്കിയതായി പഠനം നടത്തിയ ആമിർ സിറാജ്, എവി ലോബ് എന്നീ ശാസ്ത്രജ്ഞർ പഠനറിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ധൂമകേതുവാണ് ദിനോസോറുകളുടെ വംശനാശത്തിനിടയാക്കിയതെന്ന പുതിയവാദത്തെ ബലപ്പെടുത്തുന്ന ചില കാരണങ്ങൾ കൂടി ഇവർ വ്യക്തമാക്കുന്നുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ക്ഷുദ്രഗ്രഹങ്ങളിൽ പത്ത് ശതമാനം മാത്രമാണ് കാർബണേഷ്യസ് കോൺഡ്രൈറ്റ് കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ധൂമകേതുക്കളിൽ ഭൂരിഭാഗത്തിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് അടങ്ങിയിരിക്കുന്നു. ദിനോസോറുകളുടെ വംശനാശകാലത്തിൽ കാർബണേഷ്യസ് കോൺഡ്രൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ധൂമകേതുവാണ് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളെ നാമാവശേഷമാക്കിയതിന് പിന്നിലെന്ന് ഈ ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു.
Content Highlights: Comet From Edge Of Solar System Killed Dinosaurs Study