ജിയാങ് സെമിൻ | Photo : AFP
ബീജിങ് : മുന്‍ ചൈനീസ് പ്രസിഡന്റും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന് ചെയര്മാനുമായിരുന്നജിയാങ് സെമിന് അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ ഷാങ്ഹായിയില്‍ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
1989-ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് ചൈനയുടെ പ്രസിഡന്റായി അധികാരത്തിലെത്തുന്നത്. ഈ സംഭവം ചൈനയെ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ യാഥാസ്ഥികരും പരിഷ്കര്‍ത്താക്കളും തമ്മില്‍ കടുത്ത അധികാര പോരാട്ടം നടന്ന സമയത്താണ് അന്ന് ബ്യൂറോക്രാറ്റായി വളര്‍ന്നുവന്ന ജിയാങിനെ രാജ്യത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. 1993 മുതല്‍ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
ചൈനയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന നേതാവാണ് അദ്ദേഹം. ചൈന അതിവേഗ വളര്‍ച്ചയും പുരോഗതിയും കൈവരിച്ചത് ജിയാങിന്റെ ഭരണകാലത്താണ്.
1997ല്‍ ഹോങ്കോംഗ് സാമാധാന പരമായി കൈമാറ്റം ചെയ്തതില്‍ നിര്‍ണായക പങ്കാണ് ജിയാങ് സെമിന് വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് സെമിന് കാരണമായി.
1989 മുതല്‍ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1989 മുതല്‍ 2002 വരെയാണ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ ചെയര്‍മാനായി ഇരുന്നത്. 1989 മുതലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മൂന്നാം തലമുറ നേതാക്കളുടെ പ്രതിനിധിയായാണ് ജിയാങിനെ കണക്കാക്കുന്നത്. പലവിധ രോഗങ്ങളാല്‍ അദ്ദേഹം ഏറെ മാസങ്ങളായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ലായിരുന്നു.
Content Highlights: chinese former president death, jiang zamin death, shanghai, 96 years old
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..