ചൈനീസ് ആർമിയുടെ യുദ്ധ വിമാനങ്ങൾ | Photo: Xinhua News Agency
തായ്‌പേയ്: തയ്‌വാനെ ചുറ്റി ചൈന സൈനികാഭ്യാസം തുടരുന്നത് രാജ്യത്ത് കടന്നുകയറാനുള്ള നീക്കത്തിന്റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു. ഏഷ്യ-പസഫിക് മേഖലയിലെ തല്‍സ്ഥിതി മാറ്റാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് ജനപ്രതിനിധിസഭ സ്പീക്കന്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ രാജ്യത്തെ ചുറ്റി ചൈന സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ വരെ ചൈന പ്രയോഗിച്ചുവെന്നാണ് തയ്‌വാന്‍ ആരോപിച്ചത്.
സൈനികാഭ്യാസത്തിനും മിസൈല്‍ പ്രയോഗത്തിനും പുറമേ സൈബര്‍ അറ്റാക്കുകളും വ്യാജപ്രചാരണങ്ങളും സാമ്പത്തിക ആക്രമണങ്ങളും ചൈന നടത്തുന്നുണ്ട്. തയ്‌വാനിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്നും വു പറഞ്ഞു. ചൈനയുടെ സൈനികാഭ്യാസം തിങ്കളാഴ്ചയും തുടര്‍ന്നതിനേയും വു കുറ്റപ്പെടുത്തി.
'സൈനികാഭ്യാസം ഒരുദിവസം നേരത്തെ അവസാനിപ്പിക്കുമെന്നായിരുന്നു ചൈന നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ തിരക്കേറിയ സമുദ്ര-വായു മേഖലയെ ആണ് ചൈന തടസ്സപ്പെടുത്തുന്നത്. തയ്‌വാന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്തിന് ചുറ്റുമുള്ള സമുദ്രമേഖലയും ഏഷ്യ-പസഫിക് മേഖലയും അധീനപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തയ്‌വാന്‍ കടലിടുക്കിലെയും മുഴുവന്‍ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാര്‍ത്ഥ ഉദ്ദേശം' വു പറഞ്ഞു.
ഇതിനിടെ അഭ്യാസം തുടരാനാണ് തീരുമാനമെന്ന് നേതൃത്വംനല്‍കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡ് തിങ്കളാഴ്ച അറിയിച്ചു. കടല്‍-കര-നാവികസേനകള്‍ സംയുക്തമായാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് നാലുമുതല്‍ ഏഴുവരെ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. തങ്ങളുടെ സൈനികവ്യൂഹം തയ്വാന്‍ അതിര്‍ത്തിയില്‍ എവിടെയെല്ലാമാണുള്ളതെന്ന് പി.എല്‍.എ. വ്യക്തമാക്കിയിട്ടില്ല. തയ്വാന്‍ അതിര്‍ത്തിയോടുചേര്‍ന്ന കടലിലും ആകശത്തുമായാണ് അഭ്യാസം നടക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസമാനസാഹചര്യമൊരുക്കിയാണ് നാവിക-വ്യോമ സേനകള്‍ അതില്‍ പങ്കെടുക്കുന്നത്. ചൈനയുടെ വ്യോമസേനയുടെ അത്യാധുനികവിമാനങ്ങളെല്ലാം അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, സൈനികാഭ്യാസത്തിനെതിരേ തയ്‌വാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായംതേടിയിട്ടുമുണ്ട്.
Content Highlights: China Using Drills To Prepare For Invasion Taiwan Foreign Minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..