പ്രതിഷേധത്തിന് പിന്നാലെ ചൈനയുടെ തെരുവുകളിൽ വിന്യസിച്ച പോലീസ് വാഹനങ്ങൾ | Photo: AP
ബെയ്ജിങ്: ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സീറോ കോവിഡ് നയത്തിനെതിരെ അലയടിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനും കസ്റ്റഡിലെടുക്കുന്നതിനുമുള്ള നടപടികളുമായി ഭരണകൂടം. ചൈനീസ് തലസ്ഥാനനഗരത്തിലും മറ്റുനഗരങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് നീങ്ങുകയും കോവിഡ് പരിശോധനയില്‍ അയവുവരുത്തുകയും ചെയ്തതിന് പിന്നാലെയാണിത്. കഴിഞ്ഞ വാരാന്ത്യത്തില്‍ രാജ്യത്തുടനീളം നടന്ന പ്രതിഷേധറാലികളെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഭരണകൂടം അടിച്ചമര്‍ത്തിയത്. ജനങ്ങള്‍ കൂട്ടംകൂടിയ ഇടങ്ങളിലും സംഘം ചേരാനിടയുള്ള സ്ഥലങ്ങളിലും വന്‍ പോലീസ്സന്നാഹത്തെയാണ് ഭരണകൂടം വിന്യസിച്ചത്.
ഷിയുടെ കോവിഡ് നയത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തവരെ നേരിട്ട് കണ്ടെത്തിയോ, ഫോണ്‍ ലൊക്കേഷനിലൂടെയോ രഹസ്യവിവരം നല്കുന്നവരിലൂടെയോ തിരിച്ചറിയാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഴാങ് എന്നയാളെ പിറ്റേദിവസം തന്നെ പോലീസ് കണ്ടെത്തിയിരുന്നു. തലയും മുഖത്തിന്റെ ഭൂരിഭാഗവും മറയുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ഴാങ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഴാങ്ങിന്റെ ഫോണിന്റെ ലൊക്കേഷന്‍ പരിഷേധിച്ചാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. ഇത് ഴാങ്ങിന്റെ മാത്രം കാര്യമല്ല. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് വിവരം തിരക്കി പോലീസില്‍ നിന്ന് കോളുകള്‍ വന്നുകഴിഞ്ഞു.
സ്വന്തം പൗരന്മാരെ നിരീക്ഷിക്കാനുള്ള ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ സംവിധാനങ്ങളുള്ള രാജ്യമാണ് ചൈന. എല്ലാ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളും തങ്ങളുടെ യഥാര്‍ഥനാമവും ദേശീയ തീരിച്ചറിയല്‍ നമ്പറും ടെലികോം കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തെരുവുകളുടെ മുക്കിലും മൂലയിലും കെട്ടിടങ്ങളുടെ കവാടങ്ങളിലുമായി ലക്ഷക്കണക്കിന് ക്യാമറകളാണ് ഭരണകൂടം സ്ഥാപിച്ചിരിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍ പോലെയുള്ള സംവിധാനങ്ങളുമുണ്ട്.
പോലീസ് തേടിയെത്തിയവരില്‍ പലരും തങ്ങളെ തിരിച്ചറിഞ്ഞതില്‍ അമ്പരന്നപ്പോള്‍ മറ്റ് ചിലര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന നടപടികളില്‍ ഭയന്ന്, പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രതിഷേധങ്ങളുടെ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതിനും ഉപയോഗിച്ച ടെലിഗ്രാം പോലുള്ള ആപ്പുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തതായി സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതരേയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളേയും ന്യൂനപക്ഷ വിഭാഗക്കാരേയും നിരീക്ഷിക്കാനാണ് ഭരണകൂടം സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഇതാദ്യമായാണ് വന്‍തോതില്‍ പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്.
നിരീക്ഷണസംവിധാനങ്ങള്‍ വഴി ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പോലീസ് തേടിയെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് മറികടക്കുന്നത് തടയാന്‍ വിപിഎന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിച്ചമര്‍ത്തുന്ന അടിയന്ത നടപടികള്‍ സ്വീകരിച്ച ചരിത്രവും ചൈനീസ് ഭരണകൂടത്തിനുണ്ട്. തങ്ങളുടെ നിയന്ത്രണത്തിന് വെല്ലുവിളിയാകുന്ന യാതൊരുവിധ മുന്നേറ്റവും ചൈനീസ് ഭരണകൂടം അനുവദിക്കാറില്ല. അതിനായി അറസ്റ്റ്, നിരീക്ഷണം, സെന്‍സര്‍ഷിപ്പ് എന്നീ നടപടികള്‍ കര്‍ശനമായിത്തന്നെ ചൈന കാലങ്ങളായി പിന്തുടരുന്നു.
Content Highlights: Phone Location, Facial Recognition, Street Cameras, China, Zero Covid, Policy, Xi Jinping
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..