ഡൊണാൾഡ് ട്രംപ് |Photo:AFP
വാഷിങ്ടണ്‍: ജനുവരി 20-ന് അധികാരം ഒഴിയുമെന്ന് ആദ്യമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഇലക്ട്രല്‍ കോളേജ് വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിന് പിന്നാലെ വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചു.
'തിരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20 ന് ക്രമമായ ഒരു അധികാരകൈമാറ്റം ഉണ്ടാകും' ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. അതേ സമയം കഴിഞ്ഞ രണ്ട് മാസത്തിലുടനീളം താന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. 'നിയമപരമായ വോട്ടുകള്‍ മാത്രം കണക്കാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് താന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് കാലയളവിലെ അവസാനത്തെയാണിപ്പോള്‍ ഞാന്‍ പ്രതിനിധീകരിക്കുന്നതെങ്കിലും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്' 2024 തിരഞ്ഞെടുപ്പിന്റെ സൂചന നല്‍കികൊണ്ട് ട്രംപ് പറഞ്ഞു.
ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിലേക്ക് ഇരച്ചെത്തിയായിരുന്നു ആക്രമണം. ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച യുഎസ് കോണ്‍ഗ്രസ് അക്രമികളെ നീക്കം ചെയ്ത ശേഷമാണ് പുനഃസംഘടിച്ച് ബൈഡന്റെ ജയം സ്ഥിരീകരിച്ചത്.
യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ജനുവരി 20-ന് അധികാരമേല്‍ക്കും.
Content Highlights: Biden Win Confirmed, Trump Concedes Defeat Hours After US Capitol Siege
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..