റൊമാൻ പ്രോട്ടസെവിച്ചിനെ ബെലാറൂസ് സൈന്യം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു | Photo : Twitter | @iPicNews
മിന്‍സ്‌ക്: വിമാനത്തിന് സുരക്ഷാഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നല്‍കി ഏതന്‍സില്‍ നിന്ന് ലിത്വാനിയയിലേക്ക് പറക്കുകയായിരുന്ന റയാന്‍ എയര്‍ വിമാനത്തെ മിന്‍സ്‌ക് വിമാനത്താവളത്തിലിറക്കി ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ലൂകാഷേെങ്കാ ഭരണകൂടത്തിന്റെ നിശിതവിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ റൊമാന്‍ പ്രോട്ടസെവിച്ചിനെയാണ് വിമാനം നിര്‍ബന്ധിതമായി നിലത്തിറക്കി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
ബെലാറൂസിന് മുകളില്‍ വിമാനമെത്തിയപ്പോഴാണ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നും അടിയന്തരമായി നിലത്തിറക്കണമെന്നുമുള്ള സന്ദേശം പൈലറ്റിന് ലഭിച്ചത്. മിന്‍സ്‌ക് വിമാനത്താവളത്തില്‍ നിന്ന് ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം പൈലറ്റ് അനുസരിച്ചു. ബെലാറൂസ് സൈന്യത്തിന്റെ മിഗ്-29 ഫൈറ്റര്‍ ജെറ്റ് ഈ വിമാനത്തെ അനുഗമിച്ചെത്തി. നിമിഷങ്ങള്‍ക്ക് ശേഷമാണ് റൊമാന്‍ പ്രോട്ടോസെവിച്ചിന്റെ അറസ്റ്റിനാണ് വിമാനമിറക്കിയതെന്ന കാര്യം പൈലറ്റിനും യാത്രക്കാര്‍ക്കും മനസിലായത്. പ്രോട്ടസെവിച്ചിന്റെ അറസ്റ്റിന് ശേഷം വിമാനത്തിന് യാത്ര തുടരാന്‍ അനുമതി ലഭിച്ചു.
റൊമാന്‍ പ്രോട്ടസെവിച്ച്-ലൂകാഷെങ്കെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി
ലൂകാഷെങ്കോയുടെ ഏകാധിപത്യഭരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പ്രോട്ടസെവിച്ച് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുന്ന നെക്റ്റ(NEXTA) ചാനലിന്റെ സ്ഥാപകപങ്കാളിയും മുന്‍ എഡിറ്ററുമായിരുന്നു പ്രോട്ടോസോവിച്ച്. ലൂകാഷെങ്കോക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത മാധ്യമസ്ഥാപനവും പ്രോട്ടസെവിച്ചും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജ്യത്ത് നിരവധി മാധ്യമസ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെട്ടിരുന്നു
അറസ്റ്റ് ഭയന്ന് 2019 ല്‍ രാജ്യം വിട്ട പ്രോട്ടസെവിച്ച് ലിത്വാനിയയില്‍ തങ്ങി ലൂകാഷെങ്കെക്കെതിരെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പൊതുസമാധാനം നശിപ്പിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രോട്ടസെവിച്ചിന് മേല്‍ കഴിഞ്ഞ നവംബറില്‍ ആരോപിക്കപ്പെട്ടു. 2011-ല്‍ വിദ്യാര്‍ഥിയായിരുന്ന സമയത്തും ഭരണകൂട വിരുദ്ധറാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മിന്‍സ്‌ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രോട്ടസെവിച്ച് പുറത്താക്കപ്പെട്ടിരുന്നു. ഞായറാഴ്ചയും ട്വിറ്ററിലൂടെ പ്രോട്ടസെവിച്ച് ബെലാറൂസ് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.
പ്രോട്ടസെവിച്ചിനെ കാത്തിരിക്കുന്നത് വധശിക്ഷ വരെ
ബെലാറൂസിയന്‍ പ്രതിപക്ഷ നേതാവായ സ്വെറ്റ്‌ലാന തിഖാനോവ്‌സ്‌കയക്കൊപ്പം ഗ്രീസില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു പ്രോട്ടസെവിച്ചെന്ന് ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. ലൂകാഷെങ്കെയെ പ്രധാനമായും പിന്തുണയ്ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഭരണകൂടവും വിമാനം ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ലൂകാഷെങ്കോയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പിന്നീടറിയിച്ചു.
ബെലാറൂസിലെ സുരക്ഷാ ഏജന്‍സിയായ കെജിബി ഇരുപത്താറുകാരനായ പ്രോട്ടസെവിച്ചിന്റെ പേര് ഭീകരപ്രവര്‍ത്തകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘകാല ജയില്‍വാസം മുതല്‍ വധശിക്ഷ വരെ പ്രോട്ടസെവിച്ചിന് ലഭിച്ചേക്കാം. വിമാനമിറക്കാനുള്ള നിര്‍ദേശം അറിഞ്ഞയുടനെ തന്നെ പ്രോട്ടസെവിച്ച് അസ്വസ്ഥനും ഭയപ്പെട്ടവനുമായി കാണപ്പെട്ടതായി സഹയാത്രികര്‍ പിന്നീട് പ്രതികരിച്ചു.
'ഏകാധിപത്യത്തിന്റെ ഭീകരത'യെന്ന് ലോകരാഷ്ട്രങ്ങളുടെ പ്രതികരണം
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ജെ ബ്ലിങ്കനുള്‍പ്പെടെ നിരവധി പേര്‍ പ്രോട്ടസെവിച്ചിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തി. ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഒരു യാത്രാവിമാനത്തെ അടിയന്തരമായി ഇറക്കിയത് നടുക്കുന്ന സംഭവമാണെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ബെലാറൂസിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും പ്രോട്ടസെവിച്ചിന്റെ മോചനം ആവശ്യപ്പെട്ടു. നീതിരഹിതവും മര്യാദയില്ലാത്തതുമായ ബെലാറൂസിന്റെ ഏകാധിപത്യ ഭരണകൂടം ഇതിന്റെ ഫലമനുഭവിക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി യുര്‍സുല വോണ്‍ ദെര്‍ ലെയന്‍ ട്വീറ്റ് ചെയ്തു. പോളണ്ടും ഫ്രാന്‍സുമുള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ പ്രോട്ടസെവിച്ചിന്റെ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചു.
Content Highlights: Belarus Sends Fighter Jet, Arrests Critic Journalist Roman Protasevich


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..