വാഷിങ്ടണ്‍: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. 2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കിയത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ക്യൂബയെ വീണ്ടും എസ്.എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. എസ്.എസ്.ടി. പട്ടികയില്‍ ആയതോടെ ക്യൂബയുമായി ചില വ്യാപാര ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും മേല്‍ പിഴ ചുമത്തുക, അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വില്‍പനയും നിരോധിക്കുക തുടങ്ങിയ നടപടികളും അമേരിക്ക കൈക്കൊള്ളും.
രാജ്യത്തെ ജനങ്ങളില്‍ പലരും ദാരിദ്ര്യത്തിലും ഭവനരഹിതരായും അവശ്യമരുന്നുകളുടെ അഭാവത്തിലും ജീവിക്കുമ്പോള്‍, കൊലപാതകികള്‍ക്കും ബോംബ് നിര്‍മാതാക്കള്‍ക്കും മറ്റും ക്യൂബ ഭക്ഷണവും താമസസൗകര്യവും ചികിത്സാസൗകര്യങ്ങളും ഒരുക്കുകയാണെന്നും പോംപിയോ ആരോപിച്ചു.
ഹവാനയില്‍ താമസിക്കുന്ന നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ പത്ത് നേതാക്കളെ കൈമാറണമെന്ന കൊളംബിയയുടെ ആവശ്യം ക്യൂബ നിരസിച്ചതായും അമേരിക്ക ചൂണ്ടിക്കാണിച്ചു. അമേരിക്ക വിദേശ ഭീകര സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂട്ടായ്മയാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി.
content highlights: america re-designates Cuba as state sponsor of terrorism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..