.jpg?$p=c4d7747&f=16x10&w=856&q=0.8)
ജോ ബൈഡൻ | ചിത്രം: AP
വാഷിങ്ടണ്‍: റഷ്യന്‍ സേന യുക്രൈന് നഗരങ്ങളില്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് അമേരിക്ക. യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുന്നതായി ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചു.
'ഇന്ന്, റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സ് അമേരിക്ക ലക്ഷ്യമിടുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു' പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു. 'റഷ്യന്‍ എണ്ണയുടെയും വാതക ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങള്‍ നിരോധിക്കുകയാണ്. അതിനര്‍ത്ഥം റഷ്യന്‍ എണ്ണ ഇനി യു.എസ്. തുറമുഖങ്ങളില്‍ സ്വീകരിക്കില്ല. പുതിന്റെ നടപടികള്‍ക്കുമേല്‍ അമേരിക്കന്‍ ജനത ശക്തമായ പ്രഹരം ഏല്‍പ്പിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരോധനം റഷ്യന്‍ കല്‍ക്കരിയ്ക്കും ബാധകമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രകൃതിവാതക വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം, ഊര്‍ജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും യൂറോപ്യന്‍ യൂണിയന് (ഇ.യു.) രാജ്യങ്ങളും ആലോചിക്കുകയാണ്. യുക്രൈന് അധിനിവേശം പോലുള്ള ഭൗമ- രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
വാതകങ്ങള്‍, എണ്ണ, കല്‍ക്കരി എന്നിവയ്ക്കായി റഷ്യയെ ആശ്രയിക്കുന്നത് കഴിയുംവേഗം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച പാരീസില്‍ചേര്‍ന്ന ഇ.യു. യോഗത്തില്‍ കരടുപ്രഖ്യാപനമിറക്കി. വാതക ഇറക്കുമതി ഇക്കൊല്ലംതന്നെ മൂന്നിലൊന്നായി കുറയ്ക്കാനും 2030-ഓടെ സ്വയംപര്യാപ്തമാകാനും യൂണിയന് പദ്ധതിയിടുന്നു എന്നാണറിയുന്നത്. യൂറോപ്പില്‍ നിലവില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം വാതകവും റഷ്യയില്നിന്നാണെത്തുന്നത്; എണ്ണയുടെ നാലിലൊന്നും. രണ്ടുദിവസത്തെ ഇ.യു. സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..