ചാൻ പട്ടേലും ഭാര്യ സുരേഖയും
ഇന്‍വിംഗ് (ഡാലസ്): നാല്പത് വര്‍ഷമായി ഇര്‍വിംഗില്‍ താമസിക്കുന്ന മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതിമാര്‍ തങ്ങളുടെ അമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത് സമീപ പ്രദേശത്തെ ആശുപത്രിക്ക് 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയാണ്. സെപ്റ്റംബര്‍ 28 ന് ആശുപത്രി അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്.
1965 ല്‍ ബോംബെയില്‍ നിന്നും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായാണ് ചാന്‍ പട്ടേല്‍ അമേരിക്കയിലെത്തിയത്. പത്തടി ഉയരവും പത്തടി നീളവുമുള്ള ചെറിയൊരു വീട്ടില്‍ ചാന്‍പട്ടേല്‍ ഉള്‍പ്പെടെ ആറംഗങ്ങളാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്നും കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയില്‍ എത്തിയതെന്ന് ചാന്‍ പട്ടേല്‍ പറഞ്ഞു. അതിന് തനിക്ക് തുണയായിരുന്നത് തന്റെ പ്രിയ ഭാര്യ സുരേഖയായിരുന്നുവെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്‌സാസിന്റെ സ്ഥാപകനും ഹോട്ടല്‍ ശൃംഖല ഉടമസ്ഥനുമായ ചാന്‍ ഇര്‍വിംഗ് കമ്യൂണിറ്റി സെന്റര്‍ നിര്‍മാണത്തിനുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഡാലസിലെ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.
ഇര്‍വിംഗ് ബെയ്‌ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് ആശുപത്രിക്കാണ് 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയത്. കാര്‍ഡിയോ വാസ്‌കുലാര്‍ വിഭാഗത്തിന്റെ വികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 27-ാം വയസില്‍ ഇരട്ട ഹൃദയാഘാതത്തെ അതിജീവിച്ച ചാന്‍ ഇത്തരത്തിലുള്ള രോഗികള്‍ക്ക് അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭിക്കണമെന്നാഗ്രഹിക്കുന്നു. ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഭീമമായ തുക സംഭാവന ലഭിച്ചതെന്നും ആശുപത്രിയുടെ ഒരു കെട്ടിടത്തിന് ചാന്‍ പട്ടേലിന്റെ പേര് നല്‍കുമെന്നും പ്രസിഡന്റ് സിന്‍ഡി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..