യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ച്, ലീഗ് പ്രവർത്തർ ഉപയോഗിച്ച് കോൺക്രീറ്റ് ചീൾ | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരളാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാന്‍ ശ്രമിക്കുകയും പോലീസിനു നേരെ കുപ്പിയും കോണ്‍ക്രീറ്റ് ചീളുകളും വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസ് മനഃപൂർവം പ്രശ്നം സൃഷ്ടിച്ചെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
സമാധാനപരമായി മാര്‍ച്ച് ആരംഭിക്കുകയും ഉദ്ഘാടനശേഷം മാര്‍ച്ച് അക്രമാസക്തമാവുകയുമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റേയും പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് നോര്‍ത്ത് ഗേറ്റിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. നേതാക്കള്‍ പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.
തുടര്‍ന്ന് പോലീസിനുനേരെ കുപ്പിയും ചെരുപ്പുമുള്‍പ്പെടെ വലിച്ചെറിയുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് നീങ്ങിയത്. ആദ്യം പോലീസ് ലാത്തി വീശുകയും പിന്നാലെ കണ്ണീര് വാതക ഷെല്ലുകള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്നും പോലീസിനുനേരെ കല്ലേറുണ്ടായി. കുപ്പിയും കമ്പും വലിയ കോണ്‍ക്രീറ്റ് ചീളുകളും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകോപനം.
അതേസമയം, പോലീസ് മനഃപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചുവെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. ഭിന്നശേഷിക്കാരനാണെന്ന് പറഞ്ഞിട്ടും തങ്ങളുടെ ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയടക്കം പോലീസ് മര്‍ദ്ദിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. പലരുടേയും തലയ്ക്ക് പരിക്കേറ്റു. കണ്ണീര് വാതക ഷെല്ലുകള്‍ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് മര്യാദകള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുമ്പ് 20 ലക്ഷം തൊഴിലുകള്‍ വാഗ്ദാനംചെയ്ത എല്‍.ഡി.എഫ്. വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല, പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം, ഖജനാവ് കാലിയാകുന്നു, സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂര്‍ത്തിന് കുറവില്ല തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കാല് ലക്ഷം പേരെ മാര്‍ച്ചില്‍ അണിനിരത്തുമെന്നായിരുന്നു അവകാശവാദം.
Content Highlights: youth league save kerala secretariat march police action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..