ഷാഫി പറമ്പിൽ |ഫോട്ടോ:മാതൃഭൂമി
പാലക്കാട്: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പോലീസും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘര്‍ഷം നടന്നിരിക്കാം. സംഭവിക്കാന്‍ പാടില്ലാത്ത ഒരു കൊലപാതകവും നടന്നു. അതിനെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇല്ലെന്നും ഷാഫി പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ ആരെങ്കിലും കൊല്ലപ്പെടുന്നതിനെ പിന്തുണക്കാനോ ന്യായീകരിക്കാനോ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല. കൊലപാതകത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സംഘടനകളുടെ പട്ടികയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വരാന്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യം വ്യക്തതയോടെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അതേസമയം ഇത് കോണ്‍ഗ്രസിന്റെ ആസൂത്രിത കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന്റെ പേരില്‍ കേരളമൊട്ടാകെ നടക്കുന്ന ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കാനുമാകില്ല.
ആസൂത്രിതം കൊലപാതകം സംബന്ധിച്ച് റഹീം കോടിയേരിയുമൊന്നും കോണ്‍ഗ്രസിന് ക്ലാസെടുക്കരുത്. ആസൂത്രിത കൊലപാതകങ്ങള്‍ എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തവരാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും. ടിപി വധം ഇതിന്റെ ഉദാഹരണമാണ്. ശരത്‌ലാലും കൃപേഷുമടക്കം ഇതിന്റെ ഇരകളാണ്. ആസൂത്രിത കൊലാപതകത്തിന്റെ ഗോഡ്ഫാദര്‍മാരാണ് ഇവര്‍.
ആസൂത്രിതമല്ലാത്ത മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലാത്ത സംഭവിക്കാന്‍ പാടില്ലാത്ത സംഘര്‍ഷത്തിനിടെയുണ്ടായ കൊലപാതകത്തിന്റെ പേരില്‍ കേരളം മുഴുവന്‍ സംഘടിതമായ ആക്രമണം അഴിച്ചുവിടുകയാണ്.
കുത്തേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് വിസമ്മതിച്ചെന്ന എസ്എഫ്‌ഐയുടെ തന്നെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
Content Highlights : Youth Congress state president Shafi Parampil MLA on Dheeraj Rajendran Murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..