ഡോ.വിജയ്.പി.നായർക്കെതിരെയുളള പ്രതിഷേധം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മാപ്പു പറയിപ്പിച്ചു. വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ സംഘം ഇയാളുടെ മേൽ മഷി ഒഴിക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയില്‍ മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് സംഘം മഷി ഒഴിച്ചത്.
പ്രതിഷേധത്തിനൊടുവില്‍ കേരളത്തിലെ സ്ത്രീകളോട് ഇയാള്‍ മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നു എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തുവെച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയില്‍ കാണാം.
ശ്രീലക്ഷ്മി അറക്കലും ദിയ സനയുമാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിജയ് പി. നായര്‍ക്കെതിരെയുളള പ്രതിഷേധം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: Women protest against Dr. Vijay P Nair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..