കോന്നി സുരേന്ദ്രൻ, പി,ടി സെവൻ | ഫോട്ടോ: മാതൃഭൂമി
കോന്നി: പി. ടി. സെവനു പിടി വീണപ്പോള്‍ കൊമ്പനെ കൂട്ടിലാക്കാന്‍ മുന്‍പന്തിയില്‍ നിന്ന മറ്റു ചില കൊമ്പന്മാരുണ്ട്. ധോണിയെ ചുറ്റിച്ച പി.ടി സെവനെ പൂട്ടാനുള്ള ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ്
കോന്നി സുരേന്ദ്രന്. കോന്നി ആനത്താവളത്തിലെ സുരേന്ദ്രനാണ് പി.ടി.യെ തുരത്താനുള്ള കുങ്കിയാന സംഘത്തിന്റെ 'ക്യാപ്റ്റന്‍'. ആദ്യം പി.റ്റി.-7 നെ പിടികൂടാന്‍ രൂപവത്കരിച്ച സ്ക്വാഡില്‍ കുങ്കി ആനകളുടെ കൂട്ടത്തില്‍ സുരേന്ദ്രന് ഇല്ലായിരുന്നു. മുത്തങ്ങ ക്യാമ്പില്‍നിന്നുള്ള ഭരതന്, വിക്രം, എന്നീ ആനകളെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. സുരേന്ദ്രനും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ അതിനെയും ഉള്‍പ്പെടുത്തുകയായിരുന്നു.
വയനാട്, പാലക്കാട് ജില്ലകളില്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങിയാല്‍ അവയെ തുരത്താന്‍ സുരേന്ദ്രന് ഒരു ആവശ്യമായി മാറിക്കഴിഞ്ഞു. അവിടുത്തെ നാട്ടുകാര്‍ക്കൊക്കെ ഇപ്പോള്‍ സുരേന്ദ്രന് പരിചിതമായിക്കഴിഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടിയതോടെയാണ് വനം വകുപ്പ് നാട്ടാനകളെ തിരഞ്ഞെടുത്ത് കുങ്കി പരിശീലനം നടത്താന്‍ തീരുമാനിച്ചത്. അക്കൂട്ടത്തിലാണ് കോന്നിയിലെ സുരേന്ദ്രനും ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടത്. കോടനാട്, മുത്തങ്ങ എന്നീ ക്യാമ്പുകളില്‍നിന്നും ഒരോ നാട്ടാനകളെയും കുങ്കി പരിശീലനത്തിനായി അയച്ചിരുന്നു. തമിഴ്നാട്ടിലെ മുതുമല ക്യാമ്പില്‍ ആയിരുന്നു കുങ്കി പരിശീലനം. ആദ്യ പരിശീലനത്തില്‍ തന്നെ കോന്നിയുടെ സുരേന്ദ്രന് മികവ് തെളിയിച്ചു.
10 കുങ്കി ആനകള്‍ വനംവകുപ്പിന് ഇപ്പോഴുണ്ട്. സുരേന്ദ്രനാണ് കാട്ടാനകളെ തുരത്താനും അവയെ പിടിക്കാനും മുന്നില്‍. കഴിഞ്ഞിടെ വയനാട്ടില്‍ ഇറങ്ങിയ കാട്ടാനയെ കുടുക്കാന്‍ സുരേന്ദ്രനാണ് പ്രധാന പങ്ക് വഹിച്ചത്.
ളാഹയിലെ കാട്ടാനക്കുഞ്ഞ്
ശബരിമല വനത്തില്‍ നിന്നും കിട്ടിയതാണ് സുരേന്ദ്രനെ. ളാഹ രാജാംപാറയില്‍ തള്ളയാന ചരിഞ്ഞപ്പോള്‍ ഒറ്റപ്പെട്ടുപോയ കാട്ടാനക്കുട്ടിക്ക് ഏഴ് മാസം ആയിരുന്നു പ്രായം. 1999-ല്‍ വനം വകുപ്പിന്റെ ജീപ്പില്‍ കയറ്റിയാണ് ആനക്കുട്ടിയെ കോന്നി ആനത്താവളത്തില്‍ കൊണ്ടുവന്നത്. കുട്ടിയാനകളെ പരിചരിക്കാന്‍ മിടുക്കനായ ഹനീഫയും സഹായി ഷംസുദ്ദീനും ചേര്‍ന്നാണ് സുരേന്ദ്രനെ പരിപാലിച്ചത്. കുപ്പിപ്പാല് നല്‍കിയും കൂടെ കിടന്ന് ഉറങ്ങിയും സുരേന്ദ്രനെ വളര്‍ത്തി എടുത്തു. സുരേന്ദ്രനെ കാണാന്‍ അക്കാലത്ത് സന്ദര്‍ശകരുടെ തിരക്കായിരുന്നു. 18-ാമത്തെ വയസ്സില്‍ 2017-ല്‍ ആണ് മുതുമല ക്യാമ്പില്‍ താപ്പാന പരിശീലനത്തിനായി സുരേന്ദ്രനെ അയക്കാന്‍ തീരുമാനിച്ചത്.
Content Highlights: pt 7, wild tusker, elephant in palakkad, konni surendran, forest department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..