വി.ഡി.സതീശൻ
തിരുവനന്തപുരം: മോണ്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇവര്‍ എന്തിനായിരിക്കും ഇത്രയും വലിയ തുക കൊണ്ടുപോയി നല്‍കിയത്. അവരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും സതീശന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സാന്നിധ്യത്തിലാണ് മോണ്‍സന്‍ പണം നല്‍കിയതെന്ന് പരാതിയുണ്ടെന്ന മന്ത്രി പി.രാജീവിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ഈ പരാതി തന്നെ തട്ടിപ്പാണെന്ന് പറഞ്ഞ സതീശന്‍ സുധാകരന്‍ അന്ന് എംപിയല്ലെന്നും വ്യക്തമാക്കി. ഒരു രാഷ്ട്രീയക്കാരനും തങ്ങളുടെ ഇടപാടില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് പരാതിക്കാരന്‍ ടിവി ചാനലില്‍ പറയുന്നതിന്റെ റെക്കോര്‍ഡുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ മാറ്റി പറയുന്നു. പ്രമുഖ സിനിമാ താരം ശ്രീനിവാസനും പരാതിക്കാരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
മോണ്‍സന്‍ വ്യാജനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഏതെങ്കിലും താരം അവിടെ നല്‍കുമായിരുന്നോയെന്നും കെ.സുധാകരനുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വി.ഡി.സതീശന്‍ ചോദിച്ചു.
തട്ടിപ്പ് ആണെന്ന് അറിയാതെ പല ആളുകളും മോണ്‍സന്റെ അടുത്ത് പോയിക്കാണും. അവരുടെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ടാകും. രണ്ട് രീതിയിലാണ് ഇവിടെ തട്ടിപ്പ് നടന്നിട്ടുള്ളത്. ഒന്നാമതായി ഇയാള്‍ ഒരു ഡോക്ടറാണെന്ന നിലക്കാണ്. രണ്ടാമത്തേത് കോടികളുടെ പുരാവസ്തുക്കള്‍ ശേഖരിച്ചുവെക്കുന്നു എന്ന നിലക്കാണ്.
കോസ്‌മെറ്റിക്‌സ് സര്‍ജന്‍ ആണെന്ന് കരുതി സിനിമാ താരങ്ങള്‍ ഉള്‍പ്പടെ അറിയപ്പെടുന്ന ധാരാളം ആളുകള്‍ പോയിട്ടുണ്ട്. കോസ്‌മെറ്റിക് ചികിത്സക്ക് പോകുന്നത് ഒരു കുറ്റമല്ല. നമ്മള്‍ പോകുന്നില്ലെങ്കിലും നമ്മളുമായി ബന്ധമുള്ളവര്‍ പോകും. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പോകും.
ഇതൊരു വ്യാജ ഡോക്ടറാണെന്ന് മനസിലായെങ്കില്‍ ഈ താരങ്ങളില്‍ ആരെങ്കിലും അവരുടെ മുഖം കൊണ്ടുപോയി ഇയാളുടെ പക്കല്‍ നല്‍കുമായിരുന്നോയെന്നും സതീശന്‍ ചോദിച്ചു. യഥാര്‍ത്ഥ ഡോക്ടറാണെന്ന് കരുതി എല്ലാവരും പോകും അവരെ രാഷ്ട്രീയത്തിന്റേയോ പേരില്‍ അപമാനിക്കാനാണ് ശ്രമമെങ്കിലും തിരിച്ചും അപമാനിക്കാം.
ഒരുപാട് തട്ടിപ്പുക്കാര്‍പ്രമുഖരുടെ കൂടെനിന്ന് ഫോട്ടോ എടുക്കാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പല സ്ഥലങ്ങളിലും പോകുമ്പോള്‍ ഒപ്പം നിന്ന് പലരും ഫോട്ടോയെടുക്കാറുണ്ട്. ഫോട്ടോ എടുപ്പിക്കാതിരിക്കാന്‍ മുഖ്യമന്ത്രി കുറേകൂടി ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്. വരുന്ന ആളുകളുടെ ജാതകം നോക്കിയല്ല ഫോട്ടോക്ക് നിന്നുകൊടുക്കാറുള്ളത്. നാളെ ഏതെങ്കിലും കേസില്‍ അവര്‍ പ്രതികളായാല്‍ നമ്മള്‍ അവരോടൊപ്പം ചിരിച്ചുകൊണ്ട നില്‍ക്കുന്ന ഫോട്ടോയാകും. ഇതിന്റെ പേരില്‍ ഇത്തരം കേസുകളില്‍ നമ്മളും പങ്കാളികളാണെന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണുള്ളത്.
മന്ത്രിമാരുടേയും മുന്‍ മന്ത്രിമാരുടേയും കൂടെയുള്ള മോണ്‍സന്റെ ഫോട്ടോ വന്നിട്ടുണ്ട്. ഞങ്ങളത് ഉയര്‍ത്തിക്കാട്ടുന്നില്ല. പൊതുപ്രവര്‍ത്തരുടെ ഇമേജ് വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. അത് ഏതെങ്കിലു ഒരു തട്ടിപ്പുക്കാരന്റെ കൂടെയുള്ള ഫോട്ടോ കാണിച്ച് ഇല്ലാതാക്കന്‍ പാടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..