
തർക്കത്തിനിടെ അരയിൽനിന്ന് ആയുധമെടുക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ, കൗൺസിലർ വിപിൻ വേണുഗോപാൽ (Photo: facebook.com|vipinvenugopal.mananthavady)
മാനന്തവാടി: കടുവഭീഷണിയുള്ള മാനന്തവാടി കുറുക്കന്മൂലയില് വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ കേസെടുത്തു. ഈ സംഘര്‍ഷത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന് കത്തിയെടുക്കാന്‍ നോക്കിയത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ശനിയാഴ്ച രാവിലെ പ്രദേശത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
കടുവ ഭീഷണിയില്‍ പിന്തുണ നല്‍കുന്നതിന് പകരം ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വനംവകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാല്‍ ആരോപിച്ചു. പ്രകോപിതരായി ജനങ്ങളെ കയ്യേറ്റം ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടതാണ്. ഒരു വനം വകുപ്പ് ഉദ്യാഗസ്ഥന് ജനങ്ങളെ കത്തിയെടുത്ത് കുത്താന്‍ നോക്കി. എന്നിട്ട് ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ട ജനപ്രതിനിധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.
ഇത്തരത്തിലുള്ള നടപടിയുമായി പോലീസും വനംവകുപ്പും മുന്നോട്ടുപോകുന്നത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. ഒരു വശത്ത് കടുവയെകൊണ്ടുള്ള ശല്യംകൊണ്ട് പൊറുതിമുട്ടുമ്പോഴാണ് പോലീസും വനംവകുപ്പും ജനങ്ങളെ ഇത്തരത്തില്‍ ഉപദ്രവിക്കുകയാണ്. വനംവകുപ്പ് അവരുടെ നിലപാട് തിരുത്തണം എന്നാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്.
കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തണം. നിലവില്‍ ഒരു മയക്കുവെടി വിദഗ്ധന്‍ മാത്രമാണ് ഇവിടെയുള്ളത്. കടുവയെ കാണുന്ന സ്ഥലത്ത് നിന്നുതന്നെ വെടിവെക്കാനുള്ള ഉത്തരവ് നല്‍കണം. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്ത് എത്തിയ വനപാലകര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ല. അവരുടെ കയ്യില്‍ ടോര്‍ച്ച് അല്ലാതെ മറ്റൊരു ഉപകരണമില്ല. കഴിഞ്ഞ ഇരുപത്തൊന്ന് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി തുടരുകയാണ്. ഇതിന് മാറ്റംവരണമെന്നും ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും വിപിന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ അംഗമാണ് നാട്ടുകാര്‍ക്കു നേരെ കത്തിയൂരാന്‍ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയില്‍ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥര്‍ ഇടപെട്ടു തടയുകയായിരുന്നു.
Content Highlights: Wayanad tiger threat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..