വി.ടി. ബൽറാം, പിണറായി വിജയൻ | Photo: Mathrubhumi
പാലക്കാട്: തൃത്താലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍ കരുതല്‍ തടങ്കലിനെതിരെയെടുത്ത നിലപാട് ഓര്‍മ്മിപ്പിച്ചായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.
'പ്രിവന്റീവ് ഡിറ്റന്‍ഷന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു എ.കെ. ഗോപാലന്റെ വാദം. ആ എ.കെ. ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പുലര്‍ച്ചെ ആറ് മണിക്ക് മുമ്പാണ് നിരവധി പോലീസുകാര്‍ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയത്.'- ബല്‍റാം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃത്താലയില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം ചൂണ്ടിക്കാട്ടി, കേരളത്തിലെ 'നമ്പര്‍ വണ്‍ ഭീരു'വിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചുവെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എ.കെ.ജിയുടെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സി.പി.എമ്മുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വി.ടി. ബല്‍റാമിന്റെ കുറിപ്പ്:
പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ. ഗോപാലന്‍ V/S സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.
ആ എ.കെ. ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പുലര്‍ച്ചെ ആറ് മണിക്ക് മുമ്പാണ് നിരവധി പോലീസുകാര്‍ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയത്.
പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യു.ഡി.എഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
എ.കെ. ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സി.പി.എമ്മുകാര്‍.
Content Highlights: vt balram against preventive detention of youth congress leaders in thrithala cm pinarayi visit akg
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..