വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തങ്ങളുടെ രണ്ടു പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യമാണ് സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയായുള്ളത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പേരിലെടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും സമരം തീര്‍ക്കാന്‍ സമരസമിതി മുന്നോട്ടുവെക്കുന്നുണ്ട്.
വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമടക്കമുള്ള കേസുകളാണ് എടുത്തിട്ടുള്ളത്. പോലീസുകാര്‍ക്ക് പരിക്കേറ്റതടക്കം ഗൗരവതരമായ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡല്‍ഹി കര്‍ഷകസമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്വലിച്ചകാര്യമാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്.
ചര്‍ച്ചയില്‍ സമവായമായില്ല; വീട്ടുവാടക 8000 രൂപ നല്‍കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം അവസാനിപ്പിക്കാനുള്ള സമവായ ചര്‍ച്ചകള്‍ തിങ്കളാഴ്ചയും കരയ്ക്കടുത്തില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം ചൊവ്വാഴ്ച 5.30-ന് സമരസമിതിനേതാക്കളെ കാണാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം.
തുറമുഖനിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നും സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യത്തില്‍ ധാരണയായില്ല.
വീട് നഷ്ടപ്പെട്ട് വാടകവീടുകളില്‍ കഴിയുന്നവര്‍ക്ക് 8000 രൂപ വാടക നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും 5500 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ബാക്കി 2500 രൂപ നല്കാന് തുറമുഖനിര്‍മാണ കമ്പനി സന്നദ്ധമാണെന്നറിയിച്ചതോടെ ഈ തര്‍ക്കം ഒഴിവായിട്ടുണ്ട്.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസിന്റെ നേതൃത്വത്തിലാണ് അനുരഞ്ജനശ്രമവും ചര്‍ച്ചകളും നടക്കുന്നത്. കഴിഞ്ഞദിവസം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചനടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മന്ത്രി ആന്റണി രാജു കര്‍ദിനാളിനെ പട്ടത്തെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയും സമരസമിതി കണ്‍വീനര്‍ യൂജിന്‍ പെരേരയും കര്‍ദിനാളുമായി ചര്‍ച്ചനടത്തി.
ഇതിനുശേഷമാണ് മന്ത്രിമാരായ കെ. രാജന്, വി. അബ്ദുറഹ്മാന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപസമിതി ചേര്‍ന്നത്. മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായും കൂടിയാലോചന നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഉപസമിതി വൈകീട്ട് സമരസമിതി നേതാക്കളുമായി ചര്ച്ചനടത്തുമെന്നറിയിച്ചിരുന്നെങ്കിലും നടന്നില്ല.
അന്തിമതീരുമാനത്തിന് സമരസമിതി ഒരുദിവസംകൂടി ആവശ്യപ്പെട്ടതിനാലാണ് ചര്ച്ചനീട്ടിയതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ഇക്കാര്യം ലത്തീന്‍ അതിരൂപതാ നേതൃത്വം നിഷേധിച്ചിട്ടുണ്ട്.നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കോടതി അത് അനുവദിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ മറുവാദം.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകാരണം കടലില്‍ പോകാനാകാത്തദിവസങ്ങളില് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മിനിമംകൂലി നഷ്ടപരിഹാരം നല്‍കുക, തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതിക്കുണ്ട്. ഇക്കാര്യങ്ങളില്‍ അനുകൂല തീരുമാനമാണുള്ളതെന്നാണ് സര്‍ക്കാര്‍ നിലപാട്.
Content Highlights: vizhinjam violence cases vizhinjam protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..