മന്ത്രി ജി.ആർ.അനിൽ, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചു തകർത്ത നിലയിൽ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും പാര്‍ട്ടികളും ആവശ്യപ്പെട്ടതായി മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആര്. അനിലാണ് പങ്കെടുത്തത്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
'സര്‍വകക്ഷി സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടരുതെന്നാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച നടന്ന അക്രമം സ്വാഭാവിക പ്രതികരണം എന്നാണ് സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ല. സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരസമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പോസിറ്റീവായുള്ള അവരുടെ പ്രതികരണം പിന്നീട് നെഗറ്റീവാകുന്നതാണ് കാണുന്നത്, മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളെ എല്ലാവരും അപലപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ആ നിലയ്ക്ക് തന്നെ മുന്നോട്ട് പോകും. പദ്ധതി ഉപേക്ഷിക്കാനോ തടസ്സപ്പെടാനോ പാടില്ലെന്നതാണ് സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ വിഴിഞ്ഞ സമരവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ ഭിന്നത രൂപപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ബിഷപ്പിനെതിരേ കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്നും പോലീസ് സ്റ്റഷന് നേരെയുണ്ടായ അക്രമം ഒരു വികാരത്തിന്റെ പുറത്തുള്ളതാണെന്നും ജോസ് കെ. മാണി പറയുകയുണ്ടായി. ആസൂത്രിതമായ ആക്രമണമാണെന്ന് സര്‍ക്കാരും സിപിഎമ്മും ആവര്ത്തിക്കുന്നതിനിടെയാണിത്.
Content Highlights: Vizhinjam project all-party meeting-minister g r anil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..