ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യചെയ്ത വിപിന്റെ മൃതദേഹം കുണ്ടുവാറയിലെ വീട്ടിലെത്തിച്ചപ്പോൾ അലമുറയിട്ടു കരയുന്ന സഹോദരി വിദ്യയും നാട്ടുകാരും, ഇൻസെറ്റിൽ നിധിൻ
തൃശ്ശൂര്‍: ''പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ''. വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന് നിധിന്റെ വാക്കുകളാണിത്. രണ്ടരവര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമാണ്. ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.
തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ പറഞ്ഞു. ജൂവലറിയില്‍ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടടെയും അമ്മ ബേബിയുടെയും വിളിയെത്തി. ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിന്‍ മടങ്ങി വന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂര്‍ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്തെന്ന വിവരമാണ് കിട്ടിയത്.
''ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി''- നിധിന് പറഞ്ഞു.
തനിച്ചാവില്ല, വിപിന്റെ കുടുംബത്തിന് സഹായവുമായി അനേകംപേര്‍
എം.ബി. ബാബു
തൃശ്ശൂര്‍: പണവും സഹായവും ഇല്ലെന്ന കാരണത്താല്‍ വിദ്യയുടെ വിവാഹം മുടങ്ങില്ല. ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതമവസാനിപ്പിച്ച വിപിന്റെ തൃശ്ശൂര്‍ കുണ്ടുവാറയിലെ കൊച്ചുവീട്ടിലേക്ക് ഒട്ടേറെ സഹായവും സഹകരണവും എത്തുന്നു. മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന് അനേകംപേരാണ് വാഗ്ദാനവുമായി എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വിപിന്റെ ശവസംസ്കാരം കഴിഞ്ഞശേഷം വീട്ടിലെത്തിയ തൃശ്ശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ക്ക് ചെക്ക് കൈമാറി.
ഒന്നര ലക്ഷം രൂപ ഉടനെയും ഒന്നര ലക്ഷം രൂപ വിവാഹത്തിനു മുന്‍പും ലഭിക്കും. ട്രസ്റ്റ് ചെയര്മാന് സി.എ. സലീം, ജനറല്‍ സെക്രട്ടറി എം.എം. അബ്ദുല്‍ ജബ്ബാര്‍, വൈസ് ചെയര്മാന് സി.എ. ഷാഹുല്‍ ഹമീദ്, കമ്മിറ്റി അംഗങ്ങളായ ആതിരാ റഷീദ്, എന്‍.ഐ. ഇബ്രാഹിംകുട്ടി എന്നിവര്‍ വീട്ടിലെത്തിയിരുന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ് വിദ്യയുടെ വിവാഹത്തിനായി മൂന്നുപവന്‍ സ്വര്‍ണം നല്‍കുമെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ ഭീമാ ഗോള്‍ഡിന്റെ ചെയര്മാന് ഭീമാ ഗോവിന്ദന് ഒരു പവന് സ്വര്‍ണവും നല്‍കും.
ലയണ്‍സ് ക്ലബ്ബ് കമ്യൂണിറ്റി മാര്യേജ് പദ്ധതിയുടെ ഭാഗമായി വിദ്യയുടെ വിവാഹത്തിന്റെ തലേന്ന് ഒരു ലക്ഷം രൂപ വീട്ടിലെത്തിക്കുമെന്ന് ലയണ്‍സ് തൃശ്ശൂര്‍ കാബിനറ്റ് സെക്രട്ടറി എ.ആര്. രാമകൃഷ്ണന് അറിയിച്ചു.
വിദ്യയുടെ വിവാഹച്ചെലവുകള്‍ പൂര്‍ണമായി വഹിക്കാന്‍ തയ്യാറാണെന്നും കടബാധ്യതകളുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും സമര്‍പ്പണ സാംസ്കാരികസമിതി ചെയര്‍മാനും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന് അറിയിച്ചു. പണമില്ലാതെ വിവാഹം മുടങ്ങുന്നവര്‍ക്കും പഠനം മുടങ്ങുന്നവര്‍ക്കും സമര്പ്പണയെ സമീപിക്കാം. ബന്ധപ്പെടാനുള്ള നമ്പര്‍- 9447032898.
ആത്മഹത്യചെയ്ത വിപിന്റെ കുടുംബത്തിന് താങ്ങും തണലുമായി മുഴുവന്‍ സമയ സേവനത്തിലായിരുന്നു അയല്‍വാസിയും സ്ഥലം കൗണ്‍സിലറും തൃശ്ശൂര്‍ േകാര്പ്പറേഷന് പ്രതിപക്ഷ നേതാവുമായ രാജന് ജെ. പല്ലന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..