കിളിമാനൂർ സ്വദേശി ആത്മഹത്യ ചെയ്യാനെത്തിയ സ്ഥലം
തിരുവനന്തപുരം: നൈറ്റ് പട്രോളിങ്ങിനിടെ ഒരുമുഴം കയറില്‍ ഒടുങ്ങുമായിരുന്ന ജീവന് രക്ഷിക്കാനായതിന്റെ അഭിമാനത്തിലാണ് വെഞ്ഞാറമൂട് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ പോലീസിന് അഭിമാനിക്കാവുന്ന രക്ഷാപ്രവര്‍ത്തനം നടന്നത്. രാത്രി 12 മണിയോടെ വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു നാഥിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് ടീം വേളാവൂര്‍ പ്രദേശത്തുകൂടി കോലിയകോട് പരിസരത്തേക്ക് പോകവെയാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.
വേളാവൂര്‍ ജംഗ്ഷന് കഴിഞ്ഞു പെട്രോള്‍പമ്പിന് തൊട്ടുമുന്നേ ആയി വലതുഭാഗത്ത് ഫര്‍ണിച്ചര്‍ വില്‍ക്കുന്ന ഒരു കടയുടെ പരിസരത്താണ് ഒരാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സാമൂഹികവിരുദ്ധര്‍ തമ്പടിക്കാന്‍ സാധ്യതയുള്ള പ്രദേശമെന്ന നിലയില്‍ ജീപ്പില്‍ ഉണ്ടായിരുന്ന എ.എസ്.ഐ പ്രസാദ് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി നിരീക്ഷിച്ചുകൊണ്ട് പോകവെയാണ് ഒരു മനുഷ്യരൂപം ഫര്‍ണിച്ചര്‍ ഉണ്ടാക്കി വില്‍ക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നിയത്.
ഉടന്‍തന്നെ വണ്ടി നിര്‍ത്തി ഇറങ്ങി അടുത്തേക്ക് ചെന്നപ്പോഴാണ് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഒരു മനുഷ്യന് കയറില്‍ തൂങ്ങി മരണവെപ്രാളത്തോടെ കാലിട്ട് അടിക്കുന്നത് കണ്ടത്. ഉടന്‍തന്നെ എ.എസ്.ഐ പ്രസാദും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സി.പി.ഒ അശോക് ചേര്‍ന്ന് അയാളെ താങ്ങിനിര്‍ത്തി കയറിന്റെ കുരുക്കഴിച്ച് രക്ഷപ്പെടുത്തി തറയില്‍ കിടത്തി. ആശുപത്രിയില്‍ കൊണ്ടുപോകാനായി വെഞ്ഞാറമൂട് സ്നേഹസ്പര്‍ശം ആംബുലന്‍സിന്റെ ഡ്രൈവര്‍ ജലീലിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും ബോധം തിരികെ കിട്ടിയ ആത്മഹത്യ ചെയ്യാനെത്തിയ ആള് ചാടി എഴുന്നേറ്റു.
കിളിമാനൂര്‍ സ്വദേശിയായ വ്യക്തി കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യചെയ്യാനെത്തിയത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ല, സ്വന്തം ഇഷ്ടപ്രകാരം മരണത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ താന്‍ തൂങ്ങി മരിക്കുന്ന ഈ കടക്കും മറ്റു വ്യക്തികള്‍ക്കും തന്റെ മരണത്തില്‍ പങ്കില്ല എന്നകുറിപ്പോട് കൂടിയായിരുന്നു അയാള്‍ എത്തിയിരുന്നത്. ബോധം വന്നതോടെ ചാടിയെഴുന്നേറ്റു പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിക്കാതിരുന്നതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇയാളുടെ വീട്ടില്‍ വിവരമറിയിക്കുകയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ആംബുലന്‍സ് ഡ്രൈവര്‍ ജലീലിന്റെ സഹായത്തോടെ അദ്ദേഹത്തെ വീട്ടില്‍ എത്തിക്കുകയുംചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: venjaramoodu police saves a life from suicide during night patrol
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..