വി.ഡി. സതീശൻ, പിണറായി വിജയൻ| Photo: Mathrubhumi
തിരുവനന്തപുരം: പിണറായി വിജയന്റെ അനുവാദത്തോടെയാണ് എം.എം. മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബി.ജെ.പി.യും സി.പി.എമ്മും പുറത്ത് മറ്റ് പല വിഷയങ്ങളിലും സംവാദം നടത്തി രാത്രികാലങ്ങളില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കുകയാണ്. മണിയുടെ പരാമര്‍ശ വിവാദവും ദേശീയപാത വിവാദവും എ.കെ.ജി. സെന്റര്‍ ആക്രമിക്കപ്പെട്ടതും ഭരണഘടനാ വിവാദവും, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമെല്ലാം സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ എന്ന് കേരളം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു സ്ത്രീ വിധവയാവുന്നത് വിധിയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന് ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സി.പി.എം. നേതാക്കളെന്ന് വ്യക്തമാക്കണം. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ജീവിക്കുന്നവരാണോ സി.പി.എം. നേതാക്കളെന്ന് പറയണം. ഇത്തരം ആശയങ്ങളുമായാണ് നടക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു പുരോഗമന പാര്‍ട്ടിയാണെന്ന് പറയാനുള്ള യാതൊരു അവകാശവുമില്ല.
51 വെട്ട് വെട്ടിക്കൊന്നിട്ടും തീരാത്ത പകയാണ് പിണറായിയും കൂട്ടരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയോട് കാണിക്കുന്നത്. നാല് ചുറ്റും കാവല്‍നിന്ന് കോണ്‍ഗ്രസ് അവരെ സംരക്ഷിക്കും. ചന്ദ്രശേഖറിന്റെ പ്രിയപത്നിയും കേരളത്തിന്റെ പ്രിയപുത്രിയുമാണ് കെ.കെ. രമ എന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..