
വി.ഡി സതീശൻ, കെ. സുരേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
ആലപ്പുഴ: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സര്‍വ്വഗുണ സമ്പന്നനാണെന്നും ആ ഗുണങ്ങള്‍ തനിക്കുണ്ടാവരുതേയെന്നാണ് പ്രാര്‍ഥനയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാത്രിയാകുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്ച്ചനടത്തുന്നവര് പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. നിയമവിരുദ്ധമായ കണ്ണൂര്‍ വി.സി നിയമനത്തിന് ഗവര്‍ണര്‍ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വി.സിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമായിരുന്നു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിച്ചത് സര്ക്കാാരിനെ സഹായിക്കാനാണെന്നു പറയാന്‍ തലതിരിഞ്ഞ ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമേ സാധിക്കൂ.
കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി.മുരളീധരനും കെ.സുരേന്ദ്രനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാന്‍ വരുന്നത്. പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ആളാണ് കേന്ദ്രമന്ത്രി വി. മുരളീധരന്. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട.
നിര്‍ഗുണനായ പ്രതിപക്ഷ നേതാവെന്നാണ് കെ. സുരേന്ദ്രന് പറഞ്ഞത്. സുരേന്ദ്രന് സര്‍വ്വഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്കുണ്ടാകരുതേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. വായപോയ കോടാലി പോലെ വാലും തലയുമില്ലാതെ ഓരോന്ന് പറയുന്നത് ഏറ്റുപിടിക്കാന്‍ ബി.ജെ.പിയുടെ മെഗാഫോണല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും.
പിണറായി ഉള്‍പ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സര്ഗാത്മകവുമാണ്. കേരളത്തില്‍ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വര്‍ഗീയതയും കൊലപാതകവുമായി സംഘപരിവാര്‍ ശക്തികള്‍ വരുന്നത്. ഇവര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മുമായി ധാരണയുണ്ടാക്കി അവര്‍ക്ക് വേട്ടുചെയ്ത ആളുകളാണ്. സി.പി.എമ്മാകാട്ടെ എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും കൂട്ടുകൂടും. എന്നാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്നും വി.ഡി സതീശന് പറഞ്ഞു.
Content Highlights: VD Satheesan, K Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..