പോലീസ് റെയ്ഡ് നടത്തിയ റിസോർട്ട് | Photo: screengrab | Mathrubhumi News
ഇടുക്കി: പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും പോലീസിന് നല്കിയ മൊഴിയില്‍ ഷാജി പറയുന്നു.
മൂന്നുമുറികള്‍ മാത്രമാണ് ഇവര്‍ എടുത്തത്. 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് ഷാജി കുറ്റാക്കാട്. എന്നാല്‍ ഷാജിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നില്‍ ഒന്‍പത് പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.
വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര് ചേര്‍ന്ന് നടത്തിയത്. സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേരാണ് പാര്‍ട്ടിക്ക് എത്തിയത്.
പെരിന്തല്‍മണ്ണ, എറണാകുളം മേഖലയില്‍ നിന്നുളള ആളുകളാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ 25 പേര് സ്ത്രീകളാണ്. എല്ലാവര്‍ക്കുമെതിരേ കേസെടുക്കുന്ന അവസ്ഥയില്ല. ചോദ്യം ചെയ്യലില്‍ സംഭവത്തില്‍ ബന്ധമില്ലെന്ന് മനസ്സിലായാല്‍ അവരെ വിട്ടയയ്ക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..