വി. ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ നേരിട്ടത് പക്വതയോടെയാണൈന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് ഉന്നയിച്ചുകൊണ്ടിരുന്നത്. അവര്‍ പ്രധാനമായും ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞതാണെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
'ഏത് സമരം നടക്കുമ്പോഴും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ല. ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, സമരത്തില്‍ നിന്നും പിന്നോട്ടുപോകാറാണ് പതിവ്. പിന്നീട് വേണ്ടിവന്നാല്‍ വീണ്ടും സമരം നടത്തുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്. ക്ഷമയുടെ നെല്ലിപ്പടി കാണുന്നത് വരെ സര്‍ക്കാര്‍ പോയിട്ടുണ്ട്. പോലീസ് സ്റ്റേഷന് ആക്രമിക്കുക, പോലീസിന് നേരെ കയ്യേറ്റം നടത്തുക, തങ്ങളുടെ അല്ലാത്ത മറ്റ് മതവിഭാഗങ്ങളെ ആക്രമിക്കുക എന്നതൊക്കെ കേരളം പോലെയൊരു സംസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അവരല്ലാത്ത മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതി വിശേഷം ഇന്നലെയുണ്ടായി.'- അദ്ദേഹം പറഞ്ഞു.
സമരക്കാരുടെ ആറാമത്തെ ആവശ്യം സൗജന്യമണ്ണണ്ണവിതരണം നടത്തണമെന്നാണ്. അത് കേന്ദ്രസര്‍ക്കാര്‍ നല്കിയെങ്കില് മാത്രമേ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ഏഴാമത്തെ ആവശ്യം പദ്ധതി നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയൊരു പദ്ധതി കോടാനുകോടി രൂപ ചെലവഴിച്ചശേഷം നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇതൊഴികെ ഏത് ആവശ്യവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന രൂപതയുടെ ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണ് രൂപതയെങ്കില്‍ കോടതി പറഞ്ഞത് അംഗീകരിക്കണമായിരുന്നു. കോടതിയില്‍ കൊടുത്ത ഉറപ്പ് അവര്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖനിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിഷേധക്കാര്‍ തീവ്രവാദികളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. സമരത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിക്കണം. സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
'നൂറുദിവസമായി നടക്കുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകഴിഞ്ഞു. ഇതിന് ശേഷവും കലാപമുണ്ടാക്കുക, പോലീസ് സ്റ്റേഷന് ആക്രമിക്കുക, തീവ്രവാദികള്‍ നടത്തുന്ന പോലെ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന് അന്വേഷിക്കണം. പുറത്തുനിന്നുള്ള ഏജന്‍സികള്‍ സമരത്തെ സഹായിക്കുന്നുണ്ടോ എന്ന് വളരെ ഗൗരവമായി പരിശോധിക്കേണ്ടതാണ്.'- വി. ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: v sivankutty and ahammed devarkovil responce on vizhinjam port protest police attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..