വി.കെ. പ്രശാന്ത്, വി. ശിവൻകുട്ടി | Photo: Screengrab/ Sabha TV
തിരുവനന്തപുരം: സഭയില്‍ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപക്ഷം. ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ എം.എല്‍.എമാരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തിന്റെ രീതിക്കെതിരെ വിമര്‍ശനമുന്നയിച്ച ശേഷമാണ് സഭയില്‍ ചോദ്യത്തിലേക്ക് കടന്നത്. ഇപ്പോള്‍ സഭയില്‍ നടന്നുവരുന്ന രീതിയിലുള്ള പ്രതിഷേധം മുമ്പ് ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തറപരിപാടിയാണ് എന്നായിരുന്നു വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്തിന്റെ പരിഹാസം. കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും പ്രശ്‌നങ്ങല്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷം സഭയെ കരുവാക്കുന്നത് ഖേദകരമാണെന്ന് പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ കുറ്റപ്പെടുത്തി.
'ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ല. സമാന്തരസഭ ഇവിടെ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്.' ഇത് എവിടുത്തെ ന്യായമാണെന്ന് വി. ശിവന്‍കുട്ടി ചോദിച്ചു.
സഭാധ്യക്ഷന്റെ റൂളിങ്ങിന് വിരുദ്ധമായി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. 'സാധാരണനിലയില്‍ സ്പീക്കര്‍ പദവിയെ എല്ലാവരും മാനിക്കാറുണ്ട്. സ്പീക്കര്‍ക്കെതിരായ പത്രസമ്മേളനങ്ങളും നടക്കാറില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്പീക്കറുടെ കോലം കത്തിക്കുന്ന നടപടിയുണ്ടായി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ചെയറിനെതിരെ ആക്ഷേപം ചൊരിഞ്ഞ്, വ്യക്തിപരമായി അധിക്ഷേപിച്ച് പത്രസമ്മേളനങ്ങളിലൂടെ ആക്ഷേപിക്കുന്ന രീതി ശരിയല്ല. ഇതൊരു കീഴ്‌വഴക്കം ഉണ്ടാക്കുകയാണ്. ഇവിടെ വിളിക്കപ്പെട്ട മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണങ്കില്‍ നടുത്തളത്തില്‍ ഇരിക്കുന്നവര്‍ ആരും തന്നെ സഭയില്‍ ഇരിക്കാന്‍ പാടില്ല. അത്തരമൊരു അച്ചടക്ക നടപടിയിലേക്ക് സഭാധ്യക്ഷന് പോകാമായിരുന്നു. ആ രീതി ശരിയല്ലതെന്ന് കൊണ്ടാണ് അത്തരം നടപടിയിലേക്ക് പോകാതിരുന്നത്.' ഇത്തരം പ്രതിഷേധങ്ങള്‍ ശരിയാണോയെന്ന് പ്രതിപക്ഷമാണ് പുനര്‍വിചിന്തനം നടത്തേണ്ടതാണെന്ന് ആവശ്യപ്പെട്ട സ്പീക്കര്‍, സഭാ നടപടികളുമായി സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
Content Highlights: v sivankutty against opposition protest in niyamasabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..