വി. മുരളീധരൻ| Photo: ANI
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സര്‍വകലാശാല ഡി-ലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കരുത് എന്നുള്ള തീരുമാനം കേരള സര്‍വകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണം. ഡി-ലിറ്റ് നല്‍കുന്നത് സര്‍വകലാശാലയുടെ തീരുമാനമാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. അധികാരമില്ലാത്ത സാഹചര്യത്തില്‍, അങ്ങനെ ചെയ്തുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണ്- മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ്?, ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിരാകരിച്ചിരുന്നോ, വൈസ് ചാന്‍സലര്‍, ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?, ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?- തുടങ്ങി ആറു ചോദ്യങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് നേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
Content Highlights : V Muraleedharan asks Government to clarify stand on awarding D.Litt to President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..