വി.ഡി സതീശൻ | ഫോട്ടോ: പ്രദീപ്കുമാർ ടി.കെ.
തിരുവനന്തപുരം: നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പോലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പോലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ ് കൈയ്യേറ്റം ചെയ്തെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ഡി.സി.സി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പോലീസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുമ്പോഴും ബി.ജെ.പി- സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തില്‍ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
പ്രതിഷേധങ്ങളേയും ചോദ്യങ്ങളേയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നത്. കേരള പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ ക്വട്ടേഷന്‍ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Pinarayi is trying to please Modi by suppressing the protests - V.D. Satishan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..