പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: കേരളത്തിന്റെ കടം അപകടനിലയിലാണെന്ന് യു.ഡി.എഫ്. ധവളപത്രം. 2022-23ലെ ബജറ്റ് എസ്റ്റിമേറ്റനുസരിച്ച് കേരളത്തിന്റെ കടം 3,71,692.19 കോടി രൂപ. കിഫ്ബി തിരിച്ചടവിലെ 13,000 കോടിയും സാമൂഹികസുരക്ഷാ പെന്‍ഷനിലെ 7800 കോടിയും ചേര്‍ത്താല്‍ ബജറ്റില്‍ രേഖപ്പെടുത്താത്ത ബാധ്യത 20,800 കോടി. ഇങ്ങനെ, മൊത്തം കടം നാലുലക്ഷം കോടിയാവും.
2016 വരെ ആകെ കടബാധ്യത 1,57,370 കോടി രൂപ. 2020-'21 ഓടെ ഇത് 3,33,592 കോടിയായി. 1,76,000 കോടിയുടെ വര്‍ധന. 2016 വരെ മലയാളിയുടെ ആളോഹരികടം 46,078.04 രൂപയായിരുന്നത് ഇപ്പോള്‍ 1,05,000 ആയി.
2021-'22 വര്‍ഷത്തെ റവന്യൂകമ്മി 23,176 കോടിയായും ധനക്കമ്മി 37,656 കോടി രൂപയായും ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള അഞ്ചു പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ആര്‍.ബി.ഐ. പറയുന്നു.
ഈവര്‍ഷം ഇതുവരെ 24,039 കോടി കടമെടുത്തു. സി.എ.ജി. റിപ്പോര്‍ട്ടനുസരിച്ച് കിഫ്ബിയടക്കം 36 പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗാരന്റിനിന്നു. ഈ സ്ഥാപനങ്ങളുടെ ആകെ കടബാധ്യത 31,800 കോടി. ഇതു സംസ്ഥാനത്തിന്റെ കടബാധ്യതയായി.
നികുതിക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ട്
നികുതിവെട്ടിച്ചു പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാവുന്ന സോഫ്റ്റ്വേര്‍ തകരാറിലാക്കിയെന്ന് സി.പി. ജോണ്‍ കുറ്റപ്പെടുത്തി. ചെക്‌പോസ്റ്റുകളില്ലാത്ത കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി. മോദിയുടെ തന്ത്രമാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിക്ക് മരണമണി
കിഫ്ബി ബാധ്യതയാവുമെന്ന് യു.ഡി.എഫ്. പ്രവചിച്ചതുപോലെ സംഭവിച്ചു. നാളിതുവരെ 962 പദ്ധതികള്‍ക്കായി 73,908 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിട്ടുള്ളത്. അഞ്ചുവര്‍ഷത്തില്‍ 50,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബി ആറരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് 6201 കോടിയുടെ പദ്ധതികള്‍ മാത്രം.
2017-'18 മുതല്‍ 2021-'22 വരെ കിഫ്ബി എടുത്ത വായ്പ 13,468.44 കോടി രൂപ. വായ്പയും സര്‍ക്കാര്‍സഹായവും ഉള്‍പ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടി രൂപ.
ഇതില്‍ 2022 ജൂണ്‍വരെ ചെലവഴിച്ചത് 20,184.54 കോടി. കിഫ്ബിയുടെ കൈയിലുള്ളത് 3419.75 കോടി. 50,000 കോടിയുടെ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്നതിന് ഉത്തരമില്ല.
ധൂര്‍ത്തിനൊട്ടും കുറവില്ല
99 ലക്ഷംമുടക്കി ക്ലിഫ് ഹൗസില്‍ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടം. കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42.50 ലക്ഷം, ലിഫ്റ്റ് പണിയാന്‍ 25 ലക്ഷം, നീന്തല്‍ക്കുളം നവീകരിക്കാന്‍ 32 ലക്ഷം.
മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാവാഹനങ്ങള്‍
മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍മാത്രം വാങ്ങിയത് ഏഴു കാര്‍.
വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി ചെലവഴിച്ചത് കോടികള്‍. ലണ്ടന്‍ യാത്രയ്ക്ക് 43.14 ലക്ഷം, നോര്‍വേ യാത്രയ്ക്ക് 46.93 ലക്ഷം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ നടത്തിയത് 84 വിദേശയാത്രകള്‍.
ലൈഫ് മിഷനില്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കാന്‍ 55 ലക്ഷം ചെലവിട്ടു. പെരിയ കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണം എതിര്‍ക്കാന്‍ 90 ലക്ഷം രൂപ.
ഗവര്‍ണര്‍ക്കെതിരേ നിയമോപദേശത്തിന് 45.9 ലക്ഷം രൂപ.
സ്വര്‍ണക്കടത്ത് കേസില്‍ ഹാജരായ കപില്‍ സിബലിന് ഫീസ് നല്‍കിയത് 15.5 ലക്ഷം രൂപ.
കര്‍ഷകര്‍ പട്ടിണികിടക്കുമ്പോള്‍ കൃഷി പഠിക്കാന്‍ മന്ത്രിക്കും സംഘത്തിനും വിദേശത്തുപോകാന്‍ രണ്ടു കോടി.
അശാസ്ത്രീയമായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് 30 ഇനങ്ങളിലായി ചെലവഴിച്ചത് 56 കോടി.
കേരളത്തിന്റെ കടം നാലുലക്ഷം കോടിയെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയെന്നും നികുതിവെട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി യു.ഡി.എഫ്. ധവളപത്രം. നാലുലക്ഷം കോടിയാണ് കേരളത്തിന്റെ മൊത്തം കടബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയുടെ കണക്കുകളും കാരണങ്ങളും നിരത്തി 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്.
സ്വര്‍ണക്കടത്തുകാരുടെയും നികുതിവെട്ടിപ്പുകാരുടെയും പറുദീസയായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഇടതുസര്‍ക്കാര്‍ കേരളത്തെ നികുതിരഹിത വിപണിയാക്കിയെന്ന് യു.ഡി.എഫിന്റെ ധനകാര്യ ഉപസമിതി ചെയര്‍മാന്‍ സി.പി. ജോണ്‍ കുറ്റപ്പെടുത്തി.
കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തില്‍ താഴെനില്‍ക്കണം. 2027-ല്‍ ഇതു 38 ശതമാനമാവുമെന്നാണ് ആര്‍.ബി.ഐ. പ്രവചിച്ചത്. എന്നാല്‍, ഇപ്പോള്‍ത്തന്നെ 39.1 ശതമാനമായി. ഏറ്റവും മോശപ്പെട്ട നികുതിപിരിവു നടത്തുന്ന സംസ്ഥാനമാണ് കേരളം.
ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകര്‍ന്നെന്നും സതീശന്‍ ആരോപിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: UDF white paper on financial crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..