കെ.സി.വേണുഗോപാലിനും രാഹുൽ ഗാന്ധിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ)|ഫോട്ടോ:PTI
തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരേയുള്ള കേന്ദ്രനീക്കത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇരട്ടരീതിയാകും. കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തെ തുറന്നുകാട്ടുകയും അതിന്റെ നേട്ടം യു.ഡി.എഫിന് കിട്ടാതിരിക്കുകയും ചെയ്യുകയെന്ന ഇരട്ടട്രാക്കിലാകും ഇടതുപക്ഷത്തിന്റെ പ്രതിഷേധം.
രാഹുല്‍ഗാന്ധിക്ക് അനുകൂലമായ നിലപാട് മേല്‍ക്കോടതിയില്‍നിന്നുണ്ടാകുമെന്നാണ് ഇടതുനേതാക്കള്‍ പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ വിമര്‍ശിച്ച് രംഗത്തുവരേണ്ടതിന്റെ സാധ്യതയും മുന്നില്‍ക്കണ്ടാണ് പ്രതിഷേധത്തിന്റെ സ്വഭാവം.
രാഹുലിന്റെ കേരളത്തിലെ സാന്നിധ്യമാണ് എല്‍.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അത് മറികടക്കാന്‍ പരാജിതനായ ജനപ്രതിനിധിയായി രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപാളയത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ പോരടിക്കുന്നതിന്റെ പേരില്‍ 'രാഷ്ട്രീയ രക്തസാക്ഷി'യായ പരിവേഷം രാഹുല്‍ഗാന്ധിക്കുണ്ടാകുന്നത്. അതില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എല്‍.ഡി.എഫിന് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയായി മാറിയിട്ടുമുണ്ട്.
രണ്ടുരീതിയിലാണ് ഇടതുപക്ഷത്തിന്റെ പ്രതികരണവും പ്രതിഷേധവും പ്രകടമാകുന്നത്. ആദ്യത്തേത് പ്രതിഷേധത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ പ്രതികരണം ഈ രാഷ്ട്രീയകാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ദേശീയവിഷയവും വയനാട് തിരഞ്ഞെടുപ്പ് സംസ്ഥാനകാര്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴത്തെ പ്രതിഷേധം യു.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ നേരിടുന്നതിന് തടസ്സമാകില്ലെന്ന് എം.വി. ഗോവിന്ദനും വിശദീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത്, പ്രതിഷേധത്തിന്റെ രാഷ്ട്രീയഗുണം യു.ഡി.എഫിന് സ്വന്തമാക്കാന്‍ കഴിയാത്ത രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ്.
ചോദിച്ചുവാങ്ങിയത് -എ.കെ. ബാലൻ
രാഹുലിനെ അയോഗ്യനാക്കുകയും ലോക്‌സഭാ അംഗത്വം റദ്ദുചെയ്യുന്നതിലേക്ക് നയിക്കുകയുംചെയ്ത കോടതിവിധി കോൺഗ്രസ് ചോദിച്ചുവാങ്ങിയതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലൻ. വേണ്ടത്ര ജാഗ്രതയും ഗൗരവവും കേസിന്റെ ഒരുഘട്ടത്തിലും കോൺഗ്രസ് നേതൃത്വം കാണിച്ചിട്ടില്ല. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നുപോലും സംശയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ജനകീയപ്രതിഷേധം പരിഗണിക്കുന്നു
ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കിയ നടപടിയിൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ ഒന്നാകെ എതിർക്കുന്നുണ്ടെന്നും വയനാട്ടിൽ സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
രാഹുലിനെതിരായ കോടതിവിധി അന്തിമമല്ല. അതിനുമേലെയും ഒരുപാട് നിയമസംവിധാനങ്ങളുണ്ട്. എന്നാൽ, പ്രാഥമികമായ ഒരു വിധിയുടെ പേരിൽ രാഹുലിന്റെ പാർലമെന്റംഗത്വം റദ്ദാക്കിയത് ജനാധിപത്യസംവിധാനത്തിനു യോജിച്ചതല്ല. ഏതുവിധേനയും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫ്. ഏതുസമയത്തും ഏതുതിരഞ്ഞെടുപ്പിനെയും നേരിടാൻ തയ്യാറാണ്.
ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യമുണ്ടായാൽ മത്സരത്തിൽ പ്രതിപക്ഷയോജിപ്പൊന്നുമുണ്ടാവില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് മൃദുഹിന്ദുത്വനിലപാടാണെന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: UDF should not get the advantage; Left protest on double track-rahul gandhi issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..