സിറിയയിലെ അഫ്രിനിലുള്ള ജൻദാരിസ് പട്ടണത്തിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റ പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം | Photo: AFP
അങ്കാറ (തുർക്കി): തുർക്കിയേയും അയൽരാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ ആയി 4300-ലേറെ പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. മരണ സംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നൂറുക്കണക്കിനാളുകൾ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും 11,000-ലേറെ പേർക്ക് പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 4.17-നാണ് (ഇന്ത്യൻ സമയം രാവിലെ 6.47) അതിശക്തമായ, ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പതിനൊന്നുവർഷത്തിലേറെയായി യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നവരാണ് സിറിയക്കാർ. പക്ഷേ, ഭൂകമ്പം യുദ്ധത്തേക്കാൾ ഭീകരമാണെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഭൂകമ്പമുണ്ടാകുമ്പോൾ ആളുകൾ ഉറക്കമായിരുന്നത് ദുരന്തത്തിന്റെ തീവ്രതയേറ്റി. തുർക്കിയിൽമാത്രം 1500-ഓളം പേർ മരിച്ചെന്ന് പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. 7600-ഓളം പേർക്ക് പരിക്കേറ്റു. 3,000 കെട്ടിടങ്ങൾ നിലംപതിച്ചെന്നും അവശിഷ്ടങ്ങൾ നീക്കുമ്പോൾ മരണസംഖ്യ എത്രയാകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിൽ കൊടുംതണുപ്പുള്ള സമയംകൂടിയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആശുപത്രികളും ചരിത്രസ്മാരകങ്ങളുമുൾപ്പെടെ നൂറുകണക്കിനു കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ഒട്ടേറെപ്പേർ ഇവയ്ക്കടിയിൽ കുടുങ്ങിയിട്ടുള്ളതിനാൽ മരണസംഖ്യ കുത്തനെ ഉയരാം. 1939-ൽ 33,000 പേരുടെ മരണത്തിനിടയാക്കിയ എർസിങ്കൻ ഭൂകമ്പത്തിനുശേഷം തുർക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ പറഞ്ഞു.
ഇന്ത്യൻസംഘങ്ങൾ തുർക്കിയിലേക്ക്
ന്യൂഡൽഹി: ഇന്ത്യൻ ദുരന്തനിവാരണസംഘവും മെഡിക്കൽസംഘവും ഉടൻ തുർക്കിയിൽ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദുരന്തത്തിൽ ഇന്ത്യ ദുഃഖം പ്രകടിപ്പിച്ചു. ഡൽഹിയിലെ തുർക്കി എംബസി സന്ദർശിച്ച മന്ത്രി മുരളീധരൻ തുർക്കിജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയറിയിച്ചു.
ദുരിതബാധിതർക്ക് സാധ്യമായ എല്ലാസഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിനുശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. തുർക്കിക്കും സിറിയക്കും സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര സംഘടനകളും ലോകരാജ്യങ്ങളും. 45 രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.
“ആ സമയം, വീട്ടിൽ എല്ലാവരും നല്ലഉറക്കമായിരുന്നു. അപ്പോഴാണ് ശക്തിയായ കുലുക്കം അനുഭവപ്പെട്ടത്’’ ചാടിയെഴുന്നേറ്റ് ഭാര്യയെയും മക്കളെയും വിളിച്ചെഴുന്നേൽപ്പിച്ച് വാതിൽതുറന്ന് പുറത്തേക്കോടിയത് എങ്ങനെയാണെന്ന് ഒസാമ അബ്ദുൾ ഹമീദിന് നിശ്ചയമില്ല.
വാതിൽ തുറന്നതും വീട് തകർന്നുവീണു. നിലംപരിശായ നാലുനിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഹമീദ് തന്നെത്തന്നെ വീണ്ടെടുക്കുകയായിരുന്നു. അപ്പോഴും വിശ്വസിക്കാനായില്ല, ജീവൻ ഉടൽവിട്ടുപോയിട്ടില്ലെന്ന്. സിറിയയിലെ അസ്മാരിൻ ഗ്രാമത്തിലെ ഹമീദിന്റെ അയൽവാസികളെല്ലാം ഭൂകമ്പത്തിൽ മരിച്ചു. തലയ്ക്കുപരിക്കേറ്റ് അൽറഹ്മ ആശുപത്രിയിലാണ് ഹമീദ്.
Content Highlights: Turkey Syria Earthquake Over 4000 Killed more than 18000 Hurt WHO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..