കോഴിക്കോട്: 'ഒരു ദിവസം എട്ടുമുതല്‍ പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം, നാലും അഞ്ചും തവണ ടോയ്ലറ്റില് പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്.', ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് പങ്കുവെച്ച വാക്കുകളാണിത്. മരിക്കുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോമിന് അനന്യ നല്കിയ അഭിമുഖത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയില്‍ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു.
2020 ജൂണിലാണ് സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരുവര്‍ഷം പിന്നിട്ടിട്ടും അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അനന്യ അഭിമുഖീകരിച്ചിരുന്നത്. ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടപ്പിളളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അനന്യയെ കണ്ടെത്തിയത്.
മരണത്തിന് മുമ്പ് അനന്യ മാതൃഭൂമി ഡോട്ട് കോമിനു നല്കിയ അഭിമുഖത്തിലെ ഒരു ഭാഗം
'റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്ജന് അര്ജുന് അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്്. അദ്ദേഹത്തിന്റെ ഭാര്യ ഡോ:സുജ സുകുമാര്‍ അവിടുത്തെ എന്‍ഡോക്രൈനോളജിസ്റ്റാണ്. അവരാണ് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് ചെയ്തത്. 2020 ജൂണ്‍ പതിനാലിനായിരുന്നു ശസ്ത്രക്രിയ. അതേസമയം തന്നെയാണ് കോട്ടയം സ്വദേശിയായ നൃത്താധ്യാപിക ഭദ്ര മലിന്റെയും ശസ്ത്രക്രിയ. രണ്ടുപേരുടെ ശസ്ത്രക്രിയ ഒരേസമയം ഒരേ തീയേറ്ററിലായിരുന്നു.
കോളണ്‍ വജൈനാ പ്ലാസ്റ്റി അഥവാ കുടലില്‍ നിന്നെടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതിയായിരുന്നു എന്റേത്. സര്‍ജറി കഴിഞ്ഞ് ആറാംദിവസം തന്നെ ഡിസ്ചാര്‍ജ് ആയി. അപ്പോള്‍ തന്നെ പറഞ്ഞതിനേക്കാളധികം തുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം കൊടുത്തു. സര്‍ജറി കഴിഞ്ഞയുടന്‍ തന്നെ ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. വീട്ടിലെത്തി നാലുമണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ ഗുരുതരമായി വീണുപോയി. അതേദിവസം തന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു.
പിന്നെ ജൂലായ് രണ്ടിനാണ് ഡിസ്ചാര്‍ജ് ആവുന്നത്. അത്രയും ദിവസം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ മൂക്കിനകത്ത് ട്യൂബിട്ട അവസ്ഥയിലായിരുന്നു. സ്കാന്‍ ചെയ്തപ്പോള്‍ സര്‍ജറിയുടെ പ്രശ്നം കാരണം കുടലിനകത്ത് ആറുസ്ഥലത്ത് ഗ്യാസ് ട്രബിള്‍ ഉണ്ടായതാണ് കാരണം. വീണ്ടും എന്റെ അനുവാദമൊന്നും ചോദിക്കാതെ വയറൊക്കെ കുത്തിക്കീറി കുടലില്‍ സര്‍ജറി ചെയ്തു. ജൂലായ് മൂന്നിന് ആശുപത്രിയില്‍ നിന്ന് തിരികെയെത്തി.
പക്ഷേ എന്റെ വജൈന ഭീകരമായിരുന്നു, വെട്ടിക്കണ്ടിച്ച പോലെയാണ്. സാധാരണ വജൈന പോലെ വൃത്തിയും വെടിപ്പുമുള്ളത് സര്‍ജറി ചെയ്തെടുക്കാനൊക്കെ കഴിയും. ഈ ഡോക്ടര്‍ ഇതില്‍ വിദഗ്ധനാണെന്നും മറ്റും അറിഞ്ഞാണ് അവിടെ തന്നെ പോയത്.
എപ്പോഴും ഫ്ളൂയിഡ് വരുന്നതിനാല്‍ ഒരുദിവസം പോലും എട്ടുമുതല്‍ പന്ത്രണ്ടോളം പാഡ് മാറ്റണം. മൂത്രം പിടിച്ചു വെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്. പരാതിയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും പിആറില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ല. പിന്നീടൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ബില്ലില്‍ ക്രമക്കേട് ഉണ്ടാവുകയും അന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരുടെ സ്തനംനീക്കല്‍ ശസ്ത്രക്രിയക്ക് ശേഷവും വളരെ മോശം രീതിയില്‍ നെഞ്ചില്‍ സര്‍ജറിയുടെ പാടുകളുമായി ജീവിക്കേണ്ടി വരുന്നവരുണ്ട്. നൂറില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം പേരുടേയും ഇങ്ങനെയാണ്. പക്ഷേ ഭയമാണ് തുറന്നുപറയാന്‍.
പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ വജൈന. അയാള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യം പറഞ്ഞപ്പോള്‍ പഠിച്ചിട്ട് ഒരിക്കല്‍ക്കൂടി സര്‍ജറി ചെയ്യാമെന്നാണ് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് വീണ്ടും സര്‍ജറിക്ക് അവിടെ കിടക്കുക. എന്റെ വയറിന് മുഴുവന്‍ പാടുകളാണ്. കുടലിന്റെ പ്രശ്നം കാരണം ദിവസം നാലും അഞ്ചും തവണ ടോയ്ലറ്റില് പോകണം.
മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സുകള്‍ മാതൃകയാക്കുന്ന കേരളത്തില്‍ ഇത്തരമൊരു കാര്യം നടക്കുന്നത് ലോകം അറിയണം. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞു. കെ.കെ ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തിരമായി നടപടിയെടുത്തേനെ.'
അനന്യയുടെ മരണം: കൊച്ചി റെനൈ മെഡിസിറ്റിക്ക് മുന്നില്‍ ട്രാന്സ്ജന്ഡര് പ്രതിഷേധം
ചികിത്സാ പിഴവില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി അധികൃതര്‍
അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. മനഃശാസ്ത്ര കൗണ്‍സിലിംങ് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രിക്രിയക്ക് വിധേയയായതെന്നും ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നതുള്‍പ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പ്

അനന്യയുടെ സുഹൃത്ത് ഹാദിയയുടെ വ്ളോഗ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..