ടോണി ചമ്മണി, രാജ്കുമാർ ചെല്ലപ്പൻ പിള്ള | Photo: Screengrab/ Mathrubhumi News
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ് കരാര്‍ കമ്പനിയായ സോൺട ഇന്‍ഫ്രാടക് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ എന്തും ചെയ്യാമെന്ന് കമ്പനി എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള വാഗ്ദാനംചെയ്തെന്നും ജി.ജെ. ഇക്കോ പവര്‍ എന്ന കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നും ടോണി ചമ്മണി പറഞ്ഞു.
'കമ്പനി എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ ശ്രമിച്ചെങ്കിലും ഞാന്‍ അതിന് വഴങ്ങാത്തതിനാല്‍ അത് പൊതുമധ്യത്തില്‍ പറയേണ്ട എന്നായിരുന്നു കരുതിയത്. എന്നാല്‍, കഴിഞ്ഞ ദിവസം സോൺടയുടെ എം.ഡി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് എന്റെ ക്രഡിബിലിറ്റി ചോദ്യംചെയ്തപ്പോള്‍ വസ്തുത പറയാന്‍ ആഗ്രഹിക്കുകയാണ്. മലബാറില്‍ ദീര്‍ഘകാലം എം.പിയായിരുന്ന ആളുടെ സന്തതസഹചാരിയായ മുന്‍കാല സിനിമാ നിര്‍മാതാവ് എന്നെ കാണാന്‍ നിരവധി തവണ ആവശ്യപ്പെട്ടു. ഞാനത് നിരുത്സാഹപ്പെടുത്തി. എന്നാല്‍, അദ്ദേഹം നിരന്തരം അഭ്യര്‍ഥിച്ചതുകൊണ്ടും അദ്ദേഹം ഈ പട്ടണത്തില്‍ ഉള്ളതുകൊണ്ടും കണാന്‍ ചോദിച്ചിട്ട് പരാതി വേണ്ടെല്ലോ എന്ന് കരുതി നേരിട്ട് വരാന്‍ പറഞ്ഞു. അദ്ദേഹം വന്ന്, ആദ്യം കമ്പനിയെ ന്യായീകരിച്ചു. എന്റെ കൈയിലെ രേഖകള്‍ വെച്ച് വസ്തുത അതല്ലെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം രാജ്കുമാര്‍ ചെല്ലപ്പനെ വിളിച്ച്, അദ്ദേഹം ലൈനില്‍ ഉണ്ട് സംസാരിക്കണം, എന്തുവേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു', ടോണി ചമ്മണി പറഞ്ഞു.
തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ കരാര്‍ നേടാന്‍ ഇത്തരത്തിലുള്ള മാനേജ്‌മെന്റുകള്‍ നടത്തിയിട്ടുണ്ടാവുമെന്നത് വ്യക്തമാവുകയാണെന്ന് ടോണി ചമ്മിണി പറഞ്ഞു. 2015 ഓക്ടോബര്‍ 31 വരെയാണ് മേയറായിരുന്നത്. ജി.ജെ. ഇക്കോ പവറുമായി ധാരണാപത്രം ഒപ്പുവെക്കുന്നത് 2016 ഫെബ്രുവരിയിലാണ്. അന്ന് മുതല്‍ താന്‍ ഇല്ല. പിന്നെയെങ്ങനെയാണ് തനിക്ക് ഇവര്‍ക്ക് വേണ്ടി സ്വാധീനിക്കാന്‍ കഴിയുകയെന്ന് ടോണി ചമ്മണി ചോദിച്ചു.
ആരോപണം ഉന്നയിക്കുന്നവനെ ആക്ഷേപിക്കാനുള്ള സി.പി.എം. ക്യാപ്‌സൂളാണിത്. ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമാണ്. സോൺടയുടെ ബന്ധുത്വ പശ്ചാത്തലം നേരത്തേ വിശദീകരിച്ചു. സ്വാഭാവികമായും ഇത്തരമൊരു കമ്പനിക്ക് വളഞ്ഞവഴിയില്‍ കയറാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഹായം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: tony chammany against zonta infra tech md rajkumar chellappan pillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..