തൃശൂര്‍: തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ വൈകുന്നേരം 6.30 കഴിഞ്ഞാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്ന പ്രശ്‌നം ഉന്നയിച്ച് മാതൃഭൂമി ഡോട്ട് കോം നല്‍കിയ വാര്‍ത്ത ഫലം കണ്ടു. ഇനി മുതല്‍ 6.30 കഴിഞ്ഞാല്‍ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളും ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയേ പോകാവൂ എന്ന് കെഎസ്ആര്‍ടിസി സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുകുമാരന്‍ ഉത്തരവിറക്കി.
നവംബര്‍ 24ന് തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ നേരിടേണ്ടി വന്ന ദുരിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അവസാന ബസ്സും നിര്‍ത്താതെ പോയപ്പോള്‍ ദൂരപ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ പ്രയാസത്തിലായി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തക സന്ധ്യ ജലേഷ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പോലീസ് ഉദ്യോഗസ്ഥരോട് സഹായം തേടുകയായിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചത്.
ലാസ്റ്റ് ബസ്സും നിര്‍ത്താതെ പോയപ്പോൾ സഹായത്തിന് പോലീസെത്തി, ചേസ് ചെയ്ത് അതേ ബസ്സിൽ കയറ്റി
'സംഭവദിവസം എന്തുകൊണ്ടാണ് ബസ് ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്താതെ പോയതെന്ന് പരിശോധിക്കും. വ്യാഴാഴ്ച മുതല്‍ വൈകുന്നേരം 6.30ന് യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഓടിക്കും' കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് യാത്രക്കാരെ കയറ്റണമെന്നും എല്ലാ ബസ്സുകളും ശക്തന്‍ സ്റ്റാന്റില്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുകുമാരന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
Content Highlights:Thrissur KSRTC Mathrubhumi dot com News Impact