
പിടിയിലായ പ്രതികൾ
കോഴിക്കോട്: നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘം അറസ്റ്റിൽ. നൂറോളം മോഷണകേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുൾ സലാം എന്ന പുറ്റേക്കാട് സലാം (35), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21), അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി ആതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33) എന്നിവരാണ് പോലീസ് പിടിയിലായത്.
പിടിച്ചുപറി നടന്ന സ്ഥലങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ കേസുകൾക്കും പിന്നിൽ ഒരേ സംഘങ്ങളാണെന്ന് പോലീസ് മനസിലാക്കിയിരുന്നു. പഴയ മോഡൽ ഹീറോ ഹോണ്ട സ്പ്ലെണ്ടർ, പൾസർ ബൈക്കുകളാണ് പ്രതികൾ മോഷണത്തിന് ഉപയോഗിച്ചത്. ഇവ കേന്ദ്രീകരിച്ചും മുൻകുറ്റവാളികളെയും അവരുടെ സമീപ കാലത്തെ ജീവിതരീതിയും അന്വേഷിച്ചാണ് പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞത്.
ആദ്യം അബ്ദുൾ സലാമിലേക്ക് എത്തിച്ചേരുകയും ഇയാളെ നിരീക്ഷിച്ചു വരികയുമായിരുന്നു. സലാമിനെ രഹസ്യമായി പിന്തുടർന്ന പോലീസ് തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റിക്കടുത്ത് വെച്ച് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാല പൊട്ടിക്കാൻ പിൻസീറ്റിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഷമീറിനെ കോഴിക്കോട് എയർപോർട്ടിനടുത്തുള്ള വാടകവീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇവർക്ക് ബൈക്ക് മോഷണത്തിനും സ്വർണ്ണം വിറ്റു നൽകുന്നതിനും സൗകര്യം ചെയ്ത ചാലക്കുടി സ്വദേശി അസിൻ ജോസിനെ ആതിര പള്ളിയിൽ നിന്നും പിടികൂടി കോഴിക്കോട് എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സമീപകാലത്ത് വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചത് തങ്ങളാണെ് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തിലും നടന്ന മിക്കവാറും എല്ലാ മാല പൊട്ടിക്കൽ കേസുകളിലും തുമ്പുണ്ടായെന്ന് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്റഫ് പറഞ്ഞു. കൂടാതെ വളാഞ്ചേരി എടപ്പാൾ ഭാഗത്ത് നിന്നും രണ്ട് മിനി ലോറികൾ മോഷ്ടിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസ് ഇൻസ്പെക്ടർ ബിശ്വാസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ എസ്.ബി കൈലാസ് നാഥ്, വി ദിനേശൻ കുമാർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം ഷാലു ഷഹീർ പെരുമണ്ണ, എ വി സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം മുഹമ്മദ് ഷാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മോഷണ രീതി
വിയ്യൂർ ജയിലിൽ നിന്ന് പരിചയപ്പെട്ട മോഷണ കേസ് പ്രതികളായ അസിൻ ജോസ്, ഷമീർ എന്നിവർ ജയിൽ മോചിതരായ ശേഷം സലാം തന്റെ സംഘത്തിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് സലാം മൂന്ന് ജില്ലകളിലായി താമസ സൗകര്യമൊരുക്കി മോഷണത്തിന് വേണ്ടി ഉപയോഗിച്ചു. ഇതിനിടെ മാല പൊട്ടിക്കാനുള്ള ബൈക്കുകൾ അസിൻ ജോസിന്റെ സഹായത്തോടെ സലാം മോഷണത്തിലൂടെ കൈവശപ്പെടുത്തി.
മാല പൊട്ടിക്കുന്ന ദിവസം മുൻകൂട്ടി തിരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു പതിവ് രീതി. മാല പൊട്ടിച്ച ശേഷം നേരിട്ട് താമസസ്ഥലത്തേക്ക് പോകാതെ അഞ്ചാറ് കിലോമീറ്റർ ദൂരെയുള്ള കാട്ടിലും മറ്റുമാണ് ബൈക്ക് ഒളിപ്പിച്ച് വെക്കാറ്. സ്ഥിരമായി മാല പൊട്ടിക്കുമ്പോൾ പോലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ മോട്ടോർ സൈക്കിൾ മാറ്റുന്ന രീതിയും ഇവർക്കുണ്ട്. ഇത് കൂടാതെ തങ്ങളെ തിരിച്ചറിയാതിരിക്കാൻ വണ്ടി ഓടിക്കുന്ന സലാം ഹെൽമറ്റും മാസ്ക്കും ധരിച്ചും പിന്നിലിരിക്കുന്നയാൾ തൊപ്പി മാറി മാറി തല ഭാഗം മുഴുവൻ മറക്കുന്ന രീതിയിലുമാണ് ഉപയോഗിക്കാറുള്ളത്.
ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനായി കറുപ്പ് മുണ്ടും വെള്ള തോർത്തുമുണ്ടും കഴുത്തിൽ ചുറ്റി
സ്വാമിമാർ എന്ന വ്യാജേനയും ക്ഷേത്രപരിസരങ്ങളിൽ കറങ്ങി നടന്നും മാല പൊട്ടിക്കാറുണ്ട്. പോലീസ് പിടിക്കാതിരിക്കാൻ ഫോൺ ഉപയോഗിക്കാതെയാണ് ഇവർ കൃത്യത്തിൽ ഏർപ്പെടുന്നത്. അന്വേഷണ സംഘം വളരെ ആസൂത്രിതമായാണ് ഇവരെ പിടികൂടിയത്.
content highlights:three gold chain robbers arrested in kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..