കാഞ്ഞങ്ങാട്: ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് ബാവാ നഗറിലാണ് സംഭവം. നാസര്‍-താഹിറ ദമ്പതിമാരുടെ മകന് അജിനാസ് (ആറ്), നാസറിന്റെ സഹോദരന് സാമിറിന്റെയും റസീനയുടെയും മകന് മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന് മുഹമ്മദ് ബാസിര്‍ (നാല്) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാലോടെയാണ് കുട്ടികള്‍ മൂന്നുപേരും വീട്ടില്‍നിന്ന് പുറത്തേക്കുപോയത്. എല്ലാദിവസവും കളിക്കാന്‍ പുറത്തുപോകുന്നതിനാല്‍ വീട്ടുകാരും ശ്രദ്ധിച്ചില്ല. വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. നോമ്പുതുറ സമയമായപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണ്ണീർച്ചാലായി ബാവാനഗർ
വീട്ടുമുറ്റത്തും അകത്തളങ്ങളിലും ചിരിച്ചും കളിച്ചും കഴിഞ്ഞ പിഞ്ചുകുട്ടികൾ. അല്പനേരംമുമ്പ് വരെ ഓടിക്കളിച്ച ഈ കുട്ടികളെ പെട്ടെന്ന് വിറങ്ങലിച്ചു കിടക്കുന്നത് കണ്ട വീട്ടുകാർക്കൊപ്പം ബാവാനഗറിലെ നാട്ടുകാരും പൊട്ടിക്കരയുന്ന കാഴ്ച. ഒരുവീട്ടിലെ മൂന്നു കുട്ടികൾ മരിച്ചതറിഞ്ഞ് ബാവാനഗറിലെ ആ വീട്ടിലേക്കും കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലേക്കും ആളുകൾ ഓടിയെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരവരെ ഇവർ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയൽപക്കക്കാരും കണ്ടതാണ്. പെട്ടെന്നാണ് കുട്ടികൾ കൺമുന്നിൽനിന്ന് മാഞ്ഞതെന്ന് പൊട്ടിക്കരയുന്നതിനിടെ വീട്ടുകാർ പറയുന്നു. സാധാരണ വീടിനപ്പുറത്തേക്കെല്ലാം ഇവർ നടന്നുപോകാറുണ്ട്. കളിക്കുന്നതിനിടെ അങ്ങോട്ടുമിങ്ങോട്ടും മാറുന്നതിനാൽ പെട്ടെന്ന് കൺമുന്നിൽനിന്ന് കാണാതായപ്പോഴും വീട്ടുകാർ കാര്യമാക്കിയില്ല. നോമ്പുതുറ സമയത്ത് ഒരു ചാറ്റൽമഴ ഉണ്ടായിരുന്നു. ഈ സമയത്താണ് മക്കളെത്തേടി വീട്ടുകാർ പുറത്തേക്കിറങ്ങിയത്.
പതിവായി കളിക്കുന്നിടത്തൊന്നും കാണാതായപ്പോൾ അയൽപ്പക്കക്കാരെല്ലാം തിരച്ചലിനൊപ്പം ചേർന്നു. ചിലർ ഈ വെള്ളക്കെട്ടിനടുത്തേക്ക് പോയി. അപ്പോഴാണ് രണ്ടു കുട്ടികൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. അലറിവിളിച്ച് അവർ അതിലേക്ക് ചാടി. മൂന്നാമത്തെ കുട്ടി ചളിയിൽ താഴ്ന്നുപോയിരുന്നു. മുന്നുപേരെയുമെടുത്ത് ആസ്പത്രിയിലേക്ക് ഓടി. കടപ്പുറം ഭഗവതിക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കും ഈ വെള്ളക്കെട്ടിലെ വെള്ളം ഉപയോഗിക്കാറുണ്ട്. അതിനാൽ കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ട് വൃത്തിയാക്കിയിരുന്നു. അരയോളം വെള്ളമുണ്ട്.
Content Highlights: Three children drowned in Kanhangad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..