കനാൽ തകർന്നതിന്റെ ദൃശ്യം Screengrab | Mathrubhumi News
കൊച്ചി: മൂവാറ്റുപുഴയില്‍ റോഡിന് സമീപത്തെ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡിനു സമീപം കടന്നു പോകുന്ന കനാല്‍ ഞായറാഴ്ച വൈകീട്ടാണ് തകര്‍ന്നുവീണത്. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്.
മൂവാറ്റുപുഴ, മാറാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണ് ഈ ഉപകനാലിലൂടെ വെള്ളം കൊണ്ടുപോകുന്നത്. 15 അടി മുകളില്‍നിന്ന് കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുകി റോഡിലെത്തി. ഈ സമയത്ത് ഇതുവഴി പോവുകയായിരുന്ന കാര്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കുത്തിയൊഴുകിയെത്തി സമീപത്തെ വീട്ടില്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയുമുണ്ടായി.
നിര്‍മാണത്തിലെ അശാസ്ത്രീയത കാരണമാണ് കനാല്‍ തകര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാലപ്പഴക്കമുള്ള കനാലിന്റെ സംരക്ഷണ ഭിത്തി നിര്‍മിച്ചപ്പോള്‍ കമ്പി ഉപയോഗിച്ചിരുന്നില്ല. ഇതാണ് അപകടകാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്ത് മുന്‍പും പലതവണ കനാല്‍ തകര്‍ന്നിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Content Highlights: the canal collapsed to a depth of 15 feet in moovattupuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..