ടീക്കാറാം മീണ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം: മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ ആത്മകഥയിൽ പി.ശശിക്കെതിരെ രൂക്ഷവിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് മീണയുടെ വെളിപ്പെടുത്തൽ. വയനാട് കളക്ടറായിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്ന് ടിക്കാറാം മീണയുടെ 'തോൽക്കില്ല ഞാൻ' എന്ന ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ ആരോപിക്കുന്നു.
ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് മീണയുടെ ആത്മകഥയുടെ ഹൈലൈറ്റ്. നിലവിൽ പിണറായി വിജയന്റേയും നേരത്തെ ഇ.കെ നായനാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജകള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്നു ബി. സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായി. ഇതിനെല്ലാം തലസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് അന്നത്തെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി. ശശി ആയിരുന്നുവെന്നാണ് മീണയുടെ ആത്മകഥയിലെ ആരോപണം.
സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാരനടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ. നായനാർ തന്നെ, തനിക്കായി വാദിച്ചവരോട് പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറി. സർവീസിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ആത്മകഥയില്‍ പറയുന്നു.
മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടീക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങൾ പുസ്തകത്തിന്റെ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.
Content Highlights: Teeka Ram Meena's autobiography reveals interference of P. Sasi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..