കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്റെ വേദിയിൽ ഒരുക്കിയ രക്തസാക്ഷി സ്തൂപത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം ചെയ്യുന്നു. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം| File Photo: Mathrubhumi
കണ്ണൂര്‍: കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന "തമിഴ്‌നാട് മോഡല്‍" നീക്കുപോക്ക് ദേശീയതലത്തില്‍ ഉണ്ടാകുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ അകറ്റുകയാണ് ലക്ഷ്യമെന്നും സഖ്യം സംസ്ഥാനതലങ്ങളില്‍ മാത്രമാണെന്നും യെച്ചൂരി വ്യക്തമാക്കുന്നു.
സംസ്ഥാനതലങ്ങളില്‍ രൂപവത്കരിക്കുന്ന സഖ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയതലത്തില്‍ ഒരു മുന്നണി രൂപവത്കരിക്കുക എന്നാണ് യെച്ചൂരി വിശദീകരിച്ചിരിക്കുന്നത്. പ്രാഥമികമായി സംസ്ഥാനതലത്തില്‍ തന്നെയാണ് ഇത്തരത്തിലുള്ള മുന്നണികള്‍ രൂപവത്കരിക്കുന്നത്. അല്ലാതെ ദേശീയതലത്തില്‍ മുന്നണി രൂപവത്കരിച്ച ശേഷം അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സഖ്യം രൂപവത്കരിക്കുക എന്നതല്ല. സംസ്ഥാനതലത്തില്‍ മുന്നണി രൂപവത്കരിക്കുകയും അതിന്റെ അവസാനം ദേശീയതലത്തിലേക്ക് ആ മുന്നണി കൊണ്ടുവരികയും ചെയ്യും.
കോണ്‍ഗ്രസുമായുള്ള സമീപനത്തെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മ ഇല്ലെന്നാണ് യെച്ചൂരി പറഞ്ഞുവെക്കുന്നത്. അതായത്, തമിഴ്‌നാട്ടില്‍ ഡി.എം.കെ. നേതൃത്വം നല്‍കുന്ന മുന്നണിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ട്. അത്തരമൊരു സമീപനം ദേശീയതലത്തിലുമുണ്ടാകും. കോണ്‍ഗ്രസുമായും ചേര്‍ന്ന ഒരു മുന്നണിയാകും ദേശീയതലത്തിലുണ്ടാവുക. കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തുന്ന സമീപനം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുന്നണിക്ക് ആരു നേതൃത്വം നല്‍കും എന്നതിനെ സംബന്ധിച്ച് സീതാറാം യെച്ചൂരിയോ സി.പി.എമ്മോ വ്യക്തത വരുത്തിയിട്ടില്ല. ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്, സംസ്ഥാനതലങ്ങളില്‍ തമിഴ്‌നാട് മോഡലില്‍ സഖ്യങ്ങള്‍ രൂപവത്കരിക്കും എന്നുള്ളതിനാണ്. അതിനു ശേഷം വരുന്ന സാഹചര്യം അനുസരിച്ച് ദേശീയതലത്തില്‍ മുന്നണി രൂപവത്കരിക്കും. ആ സമയം ഏത് പാര്‍ട്ടിക്കാണോ അപ്രമാദിത്വം, അവര്‍ മുന്നണിക്ക് നേതൃത്വം കൊടുക്കുക എന്നതാണ് യെച്ചൂരി പറഞ്ഞുവെക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിനോട് സഹകരിക്കേണ്ടതില്ലെന്നും പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സഖ്യം രൂപവത്കരിക്കണമെന്നുമുള്ള നിര്‍ദേശമായിരുന്നു മുന്‍പ് കേരളത്തിലെ പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസ് സഹകരണം ആവശ്യമിമില്ല, കോണ്‍ഗ്രസിന് മതേതര കാഴ്ചപ്പാടില്ല, കോണ്‍ഗ്രസ് മൃദുഹിന്ദുത്വമാണ് പിന്തുടരുന്നത് തുടങ്ങിയ വാദങ്ങളും മുന്നോട്ടുവെച്ചിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ ഒരു ബദല്‍ സഖ്യമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.
അതത് സംസ്ഥാനത്തെ സാഹചര്യം അനുസരിച്ച് ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം എന്നതായിരുന്നു ഇന്നലെ അംഗീകരിച്ച രാഷ്ട്രീയപ്രമേയം. ആ നീക്കത്തില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തില്ല. കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
Content Highlights: tamilnadu model allinance in national level says cpm general secretary sitaram yechury
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..