സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധം, മാർ എഫ്രേം നരികുളം | Photo: Mathrubhumi
ആലപ്പുഴ: ക്രിസ്മസിനു തൊട്ടുമുമ്പുള്ള രണ്ടുദിവസം എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിൽ നടന്ന അനിഷ്ടസംഭവങ്ങൾ പരാമർശിക്കവേ, മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ബിഷപ്പ് മാർ എഫ്രേം നരികുളം ഒരുനിമിഷം വിതുമ്പി. എറണാകുളം വലിയപല്ലംതുരുത്ത് സെയ്ന്റ് മേരീസ് പള്ളിയിൽ ഒരു വൈദികന്റെ പൗരോഹിത്യ ശുശ്രൂഷാ ചടങ്ങിനിടെ ചൊവ്വാഴ്ചയായിരുന്നു പ്രസംഗം. വൈവിധ്യത്തിന്റെ മനോഭാവം എല്ലാവരും സ്വായത്തമാക്കിയാൽ സഭയിൽ ശാന്തിയും സമാധാനവും കൈവരുമെന്നും അദ്ദേഹം പറഞ്ഞത് കുർബാന വൈവിധ്യത്തെക്കുറിച്ചുള്ള കൃത്യമായ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു.
പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെ: വിശുദ്ധ ജോൺപോൾ മാർപാപ്പ ബലിയർപ്പിച്ച അൾത്താരയിലാണ് പ്രശ്നങ്ങളുണ്ടായത്. മിശിഹായുടെ തിരുശരീരത്തോടും തിരുരക്തത്തോടും അപമര്യാദയായി പെരുമാറുക, ദൈവദോഷത്തോടെ പ്രവർത്തിക്കുക, അൾത്താര തള്ളിയിടാൻ നോക്കുക തുടങ്ങിയ കാര്യങ്ങളുണ്ടായി. അതു ചെയ്തവർക്ക് കാരുണ്യവാനായ ദൈവം മാപ്പു നൽകും. മാപ്പു ലഭിക്കട്ടെ എന്നാണ് പ്രാർഥന. പൗരോഹിത്യസ്വീകരണം പോലെ ഒരു ശുഭമുഹൂർത്തത്തിൽ ഇതു പറയുന്നതിൽ ക്ഷമിക്കണം. ഇതു പറയാതെപോയാൽ കൃത്യവിലോപമായിരിക്കും -അദ്ദേഹം പറഞ്ഞു.
ബസിലിക്ക സംഭവങ്ങളെ പരസ്യമായി അപലപിക്കുന്ന രണ്ടാമത്തെ മെത്രാനാണ് മാർ എഫ്രേം. നേരത്തേ, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ക്രിസ്മസ് പാതിരാക്കുർബാനയ്ക്കിടെ വിശ്വാസികളോടു മാപ്പു പറഞ്ഞിരുന്നു. പൊതുസമൂഹത്തിനു മുന്നിൽ ലജ്ജിപ്പിക്കുന്ന പ്രവൃത്തികളുണ്ടായത് നിങ്ങളുടെ കൈയിൽനിന്നല്ല, സഭാ നേതൃത്വത്തിന്റെ കൈയിൽനിന്നു തന്നെയാണ്. ആ നേതൃത്വത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കുർബാനവിഷയം കൈകാര്യംചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമ്പതു മെത്രാൻമാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കു കത്തെഴുതിയിരുന്നു. ഇതോടെ ജനുവരി ഏഴിനു തുടങ്ങുന്ന അടുത്ത സിനഡ് സമ്മേളനം നിർണായകമായി.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് വാദിക്കുന്നവർ ഔദ്യോഗികപക്ഷത്തുണ്ട്. എന്നാൽ, സംഭാഷണങ്ങളിലൂടെ വിഷയം പരിഹരിക്കണമെന്നും പൊതുസമൂഹത്തിനു മുന്നിൽ സഭ അപമാനിക്കപ്പെടരുതെന്നും വാദിക്കുന്ന മെത്രാൻമാരുമുണ്ട്.
മെഴുകുതിരിയും മരക്കുരിശുമായി പരിഹാര പ്രദക്ഷിണം
കൊച്ചി: സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയ അൾത്താരയും കുർബാനയെയും നിന്ദിച്ചതിനെതിരേ എറണാകുളം ബസിലിക്ക ഫൊറോനയുടെ നേതൃത്വത്തിൽ ബിഷപ്പ് ഹൗസിന്റെ മുൻപിൽനിന്ന് 16 ഇടവക വികാരിമാർ, കന്യാസ്ത്രീകൾ, ഉൾപ്പെടെയുള്ള വിശ്വാസികളും പങ്കെടുത്ത പരിഹാര പ്രദക്ഷിണം നടന്നു. പ്രതിഷേധ യോഗത്തിൽ ബസിലിക്ക വികാരി ഡോ. ആന്റണി നരികുളം, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ഷൈജു ആന്റണി, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. ജോസഫ് പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു. ബസിലിക്കയുടെ മുന്നിൽനിന്ന് ആരംഭിച്ച പരിഹാര പ്രദക്ഷിണം ബിഷപ്പ് ഹൗസിൽ അവസാനിച്ചു. റാലിക്ക് ബെന്നി ഫ്രാൻസിസ്, തങ്കച്ചൻ പേരയിൽ, ബോബി ജോൺ, ജിജി പുതുശേരി, ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി. മരക്കുരിശും മെഴുകുതിരിയും കൈയിലേന്തിയാ യിരുന്നു പ്രദക്ഷിണം.
സഭാ തർക്കത്തിന് ശാശ്വത പരിഹാരം നിയമ നിർമാണം-അഖില മലങ്കര വൈദിക സംഘം
പുത്തൻകുരിശ്: നൂറ്റാണ്ടു പിന്നിട്ട സഭാ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നിയമ നിർമാണമാണ് ഏക വഴി എന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന അഖില മലങ്കര വൈദിക സംഘം.
പ്രശ്നപരിഹാരത്തിന് സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ പ്രശംസാർഹമാണ്. പിറമാടം സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഓർത്തഡോക്സ് വിഭാഗം കൈയേറിയത് അപലപനീയമാണ്. 285-ല്പരം വൈദികർ പങ്കെടുത്ത വൈദിക യോഗത്തിന്റെ അഭിപ്രായം സർക്കാർ മാനിക്കുമെന്ന് സഭ കരുതുന്നതായും യോഗം വിലയിരുത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
വൈദിക സംഘം പ്രസിഡന്റ് കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ഏലിയാസ് മോർ അത്താനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഗീവർഗീസ് മോർ സ്തെഫാനോസ്, സഭാ ഭാരവാഹികളായ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, സി.കെ. ഷാജി ചുണ്ടയിൽ, അഖില മലങ്കര വൈദിക സംഘം സെക്രട്ടറി ഫാ. ജോൺ ഐപ്പ് എന്നിവർ പങ്കെടുത്തു.
Content Highlights: syro malabar church st marys basilica holy mass protest mar ephrem narikulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..