റോഡ് പണി നാട്ടുകാർ തടഞ്ഞപ്പോൾ, മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അറ്റകുറ്റപ്പണി നിര്‍ത്തിവെക്കുകയും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. വാര്‍ത്ത പുറത്തായതോടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
കരാറുകാരന് സ്ഥലം മാറിപ്പോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. റോഡില്‍ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരന് പണി ആരംഭിച്ചത്. എന്നാല്‍ ഇത് പണംതട്ടാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡാണെന്നും അഴിമതി നടത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..